Friday, December 2, 2011

ഓര്‍മകളുടെ സംഗീതം.

ചില പാട്ടുകള്‍ പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള ഓര്മപ്പെടുത്തലായി മാറിയത് കൌതുകത്തോടെ ഓര്‍ക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടെന്നു പറയുന്നത് പോലെ അവയ്ക്ക് ഇടയ്ക്കൊക്കെ പശ്ചാത്തല സംഗീതവും ഉണ്ടെന്നു പറയേണ്ടി വരുന്നു.

രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു വീട്ടില്‍ ഒരു റേഡിയോ വാങ്ങുന്നത്. ആ കാലത്തെ പരിമിതമായ ഗാനാസ്വാദന ചുറ്റുപാടില്‍ അപൂര്‍വമായ കേള്‍വി കൊണ്ടാണെങ്കിലും ഉള്ളില്‍ ഉറച്ചൊരു ഗാനം 'പാവാട വേണം മേലാട വേണം' എന്ന 'അങ്ങാടി'യിലെ പാട്ടായിരുന്നു. റേഡിയോ കിട്ടിയ ഉടന്‍ ആ പാട്ട് വെച്ചു തരാന്‍ അച്ഛനോട് അറിവില്ലാതെ ശാട്യം പിടിച്ചതോര്‍മയുണ്ട്. പിന്നെയെപ്പോഴോ, വീടിരിക്കുന്ന പറമ്പിന്റെ അകലെയൊരു കോണില്‍ കൂട്ടുകാരോത്തുള്ള കളികളില്‍ വ്യാപൃതനായ ഒരു നട്ടുച്ച നേരത്ത് അച്ഛന്‍ ഓടിക്കിതച്ചു വരുന്നു. മോന് ഇഷ്ട്ടപെട്ട പാട്ട് റേഡിയോയില്‍ വന്നിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞതും വീട്ടിലേക്കു ഓടി അവസാനത്തെ കുറെ ഭാഗം കേട്ടു. ഇപ്പോഴും ഈ മരുഭൂമിയില്‍ പലവിധ മാനസികാവസ്ഥയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ മലയാളം റേഡിയോ ചാനലുകളില്‍ പഴയ പാട്ടുകളുടെ കൂട്ടത്തില്‍ 'പാവാട വേണം..' ഇടയ്ക്കൊക്കെ കേള്‍ക്കും. ദുശാട്യക്കാരനായ ഒരേഴുവയസ്സുകാരന്റെ മുന്നിലേക്ക്‌, അവന്റെ ചപലവാശികളുടെ സഫലതയിലേക്ക് ധൃതിപിടിച്ചണയുന്ന പ്രിയതരമായൊരു പിതൃസാന്നിധ്യം പിന്നെയുമോരോ തവണയും കൊതിപിടിച്ചറിയും. (കൂട്ടത്തില്‍ പറയട്ടെ, അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി എന്നത് മോഹനമായൊരു കാത്തിരിപ്പ്!)

എപ്പോള്‍ കേട്ടാലും എസ് എസ് എല്‍ സി പരീക്ഷാകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ടുകളാണ് 'ഏയ്‌ ഓട്ടോ' യിലേതു. ആ സമയത്തെ ഹിറ്റ് പാട്ടുകളായ അവ സമാധാനത്തോടെ ആസ്വദിക്കാന്‍ പരീക്ഷപ്പനി കാരണം കഴിഞ്ഞിരുന്നില്ല. അവസാനത്തെ മേത്സ് പരീക്ഷ കഴിഞ്ഞു ആശ്വ്വാസ നിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്ന നൂറുകണക്കിന് കുട്ടികള്‍ നോട്ട് ബൂകിലെ കടലാസുകളോന്നാകെ റോഡില്‍ കീറി എറിഞ്ഞു കാറ്റില്‍ പറത്തി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍.. അതിനൊടുവില്‍ വീട്ടിലെത്തി, അതുവരെ സ്വസ്ഥത നശിപ്പിച്ച പരീക്ഷകളെ പ്രാകിയും സ്കൂള്‍ ജീവിതത്തില്‍ ഉറക്കം കെടുത്തിയ കുറെ സുന്ദരികളെ ഓര്‍ത്ത്‌ പരവശപ്പെട്ടും മുഴുവന്‍ വോള്യത്തില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ!...'

നാട്ടില്‍ ഡിഗ്രി കാലത്ത് പോക്കറ്റ് മണിക്കു വേണ്ടി വീഡിയോഗ്രാഫരായി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പാട്ടുകള്‍ ഇടയ്ക്കിടെ കാതിലും മനസ്സിലും മെല്ലെയെത്തും. പവിത്രത്തിലെ 'ശ്രീ രാഗമോ..', മാന്ത്രികത്തിലെ 'മോഹിക്കും നീര്മിഴിയോടെ..' അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ..', കിന്നരിപ്പുഴയോരത്തിലെ 'രാഗഹേമന്ദസന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാന്‍..'. ഇവയൊക്കെ സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ ശ്രുതി ചേര്‍ന്ന ഓര്മഗീതകങ്ങളാണ്. കല്യാണ കേസറ്റിന്റെ ആദ്യഭാഗത്തു കാണുന്ന യുവമിധുനങ്ങളുടെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങളുടെ പശ്ചാത്തല ഗാനങ്ങള്‍ ഇവയൊക്കെ ആയിരുന്നു ആ കാലത്ത്. ഇവ കേള്‍ക്കുന്ന മാത്രയില്‍ ഒരു വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓര്‍മയില്‍ സ്ക്രോള്‍ ചെയ്യുന്ന ക്ളിപ്പിങ്ങ്സ്...

കേസറ്റിന്റെ ആ ഭാഗം എഡിറ്റ് ചെയ്യാന്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഭാസിയുടെ സ്റ്റുഡിയോയില്‍ ചെലവഴിച്ച രാത്രികള്‍.. അര്‍ദ്ധരാത്രി കഴിഞ്ഞാലും തിരക്കൊഴിയാത്ത സ്റ്റുഡിയോയിലെ കാത്തിരിപ്പിനെ മറികടക്കാന്‍ യാത്രിനിവാസില്‍ പോയി വാങ്ങിച്ച കിംഗ്‌ഫിഷറും കല്യാണിയും ചിക്കന്‍ വറുത്തതും. കാല്‍ടെക്സ് ജങ്ക്ഷനിലെ തട്ടുകടകളില്‍ രാത്രി രണ്ടു മണിക്ക് ശേഷം കിട്ടുന്ന ഓംലെറ്റും പുട്ടും ദോശയും കടലക്കറിയും കോഴിക്കാലും.. കല്യാണ ചെറുക്കനേയും പെണ്ണിനേയും കൊണ്ട് ധര്‍മ്മടം ബീച്ചിലോ മുഴപ്പിലങ്ങാടോ പഴശി ഡാമിലോ വെച്ച് ചെയ്യിപ്പിച്ച കോപ്രായങ്ങള്‍ നിരവധി ടി വി കളില്‍ തെളിയുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ഉറക്കച്ചടവോടെ, ചിലപ്പോഴൊക്കെ തെറിവിളിയോട് കൂടിയും ഭാസി മിക്സ് ചെയ്യുന്നതും നോക്കിയിരിക്കെ നേര്‍ത്ത നനവാര്‍ന്ന ലഹരിയില്‍ ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേട്ടു ഹൃദിസ്ഥമാകും.

അവിടെ മുള പൊട്ടിയ ഹൃദ്യമായ സൌഹൃദങ്ങളൊക്കെ കാലപ്പഴക്കത്തില്‍ പുരാവസ്തുക്കളായി മാറിപോയിരിക്കുന്നു. മഞ്ജു വാര്യരുടെ അയല്കാരനായിരുന്ന ഭാസി എവിടെയാണിപ്പോള്‍? 'തേന്മാവിന്‍ കൊമ്പത്തിന്റെ' കഥ എഴുതിയ നിര്‍മല്‍ ചേട്ടന്‍ എന്ത് ചെയ്യുന്നു? ജോണ്സന്‍ സൌദിയില്‍. പേര് പോലും മാഞ്ഞു പോയ ഒരുപാട് സഹപ്രവര്‍ത്തകര്‍.. ബിന്നി മാത്രം ഒരു ഫോണ്‍ കോളിനപ്പുറം എപ്പോഴുമുണ്ട്. ഗ്ളോഡി അമിത മദ്യപാനത്തിന്റെ പിടിയില്‍ പെട്ട് മരിചെന്നറിഞ്ഞു.. പ്രിയതരമായ പാട്ടുകളുടെ തെളിവാര്‍ന്ന ഓര്‍മകളില്‍ പക്ഷെ ഈ മുഖങ്ങളും മുറിവുകളും മറവിയുടെ, മൌനത്തിന്റെ, മരണത്തിന്റെ മഹാനദികള്‍ മറികടക്കുന്നു.

ഓര്‍മകളുടെ സംഗീതം.

ഓര്‍മകളുടെ സംഗീതം.

ചില പാട്ടുകള്‍ പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള ഓര്മപ്പെടുത്തലായി മാറിയത് കൌതുകത്തോടെ ഓര്‍ക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടെന്നു പറയുന്നത് പോലെ അവയ്ക്ക് ഇടയ്ക്കൊക്കെ പശ്ചാത്തല സംഗീതവും ഉണ്ടെന്നു പറയേണ്ടി വരുന്നു.

രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു വീട്ടില്‍ ഒരു റേഡിയോ വാങ്ങുന്നത്. ആ കാലത്തെ പരിമിതമായ ഗാനാസ്വാദന ചുറ്റുപാടില്‍ അപൂര്‍വമായ കേള്‍വി കൊണ്ടാണെങ്കിലും ഉള്ളില്‍ ഉറച്ചൊരു ഗാനം 'പാവാട വേണം മേലാട വേണം' എന്ന 'അങ്ങാടി'യിലെ പാട്ടായിരുന്നു. റേഡിയോ കിട്ടിയ ഉടന്‍ ആ പാട്ട് വെച്ചു തരാന്‍ അച്ഛനോട് അറിവില്ലാതെ ശാട്യം പിടിച്ചതോര്‍മയുണ്ട്. പിന്നെയെപ്പോഴോ, വീടിരിക്കുന്ന പറമ്പിന്റെ അകലെയൊരു കോണില്‍ കൂട്ടുകാരോത്തുള്ള കളികളില്‍ വ്യാപൃതനായ ഒരു നട്ടുച്ച നേരത്ത് അച്ഛന്‍ ഓടിക്കിതച്ചു വരുന്നു. മോന് ഇഷ്ട്ടപെട്ട പാട്ട് റേഡിയോയില്‍ വന്നിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞതും വീട്ടിലേക്കു ഓടി അവസാനത്തെ കുറെ ഭാഗം കേട്ടു. ഇപ്പോഴും ഈ മരുഭൂമിയില്‍ പലവിധ മാനസികാവസ്ഥയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ മലയാളം റേഡിയോ ചാനലുകളില്‍ പഴയ പാട്ടുകളുടെ കൂട്ടത്തില്‍ 'പാവാട വേണം..' ഇടയ്ക്കൊക്കെ കേള്‍ക്കും. ദുശാട്യക്കാരനായ ഒരേഴുവയസ്സുകാരന്റെ മുന്നിലേക്ക്‌, അവന്റെ ചപലവാശികളുടെ സഫലതയിലേക്ക് ധൃതിപിടിച്ചണയുന്ന പ്രിയതരമായൊരു പിതൃസാന്നിധ്യം പിന്നെയുമോരോ തവണയും കൊതിപിടിച്ചറിയും. (കൂട്ടത്തില്‍ പറയട്ടെ, അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി എന്നത് മോഹനമായൊരു കാത്തിരിപ്പ്!)

എപ്പോള്‍ കേട്ടാലും എസ് എസ് എല്‍ സി പരീക്ഷാകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ടുകളാണ് 'ഏയ്‌ ഓട്ടോ' യിലേതു. ആ സമയത്തെ ഹിറ്റ് പാട്ടുകളായ അവ സമാധാനത്തോടെ ആസ്വദിക്കാന്‍ പരീക്ഷപ്പനി കാരണം കഴിഞ്ഞിരുന്നില്ല. അവസാനത്തെ മേത്സ് പരീക്ഷ കഴിഞ്ഞു ആശ്വ്വാസ നിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്ന നൂറുകണക്കിന് കുട്ടികള്‍ നോട്ട് ബൂകിലെ കടലാസുകളോന്നാകെ റോഡില്‍ കീറി എറിഞ്ഞു കാറ്റില്‍ പറത്തി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍.. അതിനൊടുവില്‍ വീട്ടിലെത്തി, അതുവരെ സ്വസ്ഥത നശിപ്പിച്ച പരീക്ഷകളെ പ്രാകിയും സ്കൂള്‍ ജീവിതത്തില്‍ ഉറക്കം കെടുത്തിയ കുറെ സുന്ദരികളെ ഓര്‍ത്ത്‌ പരവശപ്പെട്ടും മുഴുവന്‍ വോള്യത്തില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ!...'

നാട്ടില്‍ ഡിഗ്രി കാലത്ത് പോക്കറ്റ് മണിക്കു വേണ്ടി വീഡിയോഗ്രാഫരായി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പാട്ടുകള്‍ ഇടയ്ക്കിടെ കാതിലും മനസ്സിലും മെല്ലെയെത്തും. പവിത്രത്തിലെ 'ശ്രീ രാഗമോ..', മാന്ത്രികത്തിലെ 'മോഹിക്കും നീര്മിഴിയോടെ..' അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ..', കിന്നരിപ്പുഴയോരത്തിലെ 'രാഗഹേമന്ദസന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാന്‍..'. ഇവയൊക്കെ സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ ശ്രുതി ചേര്‍ന്ന ഓര്മഗീതകങ്ങളാണ്. കല്യാണ കേസറ്റിന്റെ ആദ്യഭാഗത്തു കാണുന്ന യുവമിധുനങ്ങളുടെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങളുടെ പശ്ചാത്തല ഗാനങ്ങള്‍ ഇവയൊക്കെ ആയിരുന്നു ആ കാലത്ത്. ഇവ കേള്‍ക്കുന്ന മാത്രയില്‍ ഒരു വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓര്‍മയില്‍ സ്ക്രോള്‍ ചെയ്യുന്ന ക്ളിപ്പിങ്ങ്സ്...

കേസറ്റിന്റെ ആ ഭാഗം എഡിറ്റ് ചെയ്യാന്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഭാസിയുടെ സ്റ്റുഡിയോയില്‍ ചെലവഴിച്ച രാത്രികള്‍.. അര്‍ദ്ധരാത്രി കഴിഞ്ഞാലും തിരക്കൊഴിയാത്ത സ്റ്റുഡിയോയിലെ കാത്തിരിപ്പിനെ മറികടക്കാന്‍ യാത്രിനിവാസില്‍ പോയി വാങ്ങിച്ച കിംഗ്‌ഫിഷറും കല്യാണിയും ചിക്കന്‍ വറുത്തതും. കാല്‍ടെക്സ് ജങ്ക്ഷനിലെ തട്ടുകടകളില്‍ രാത്രി രണ്ടു മണിക്ക് ശേഷം കിട്ടുന്ന ഓംലെറ്റും പുട്ടും ദോശയും കടലക്കറിയും കോഴിക്കാലും.. കല്യാണ ചെറുക്കനേയും പെണ്ണിനേയും കൊണ്ട് ധര്‍മ്മടം ബീച്ചിലോ മുഴപ്പിലങ്ങാടോ പഴശി ഡാമിലോ വെച്ച് ചെയ്യിപ്പിച്ച കോപ്രായങ്ങള്‍ നിരവധി ടി വി കളില്‍ തെളിയുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ഉറക്കച്ചടവോടെ, ചിലപ്പോഴൊക്കെ തെറിവിളിയോട് കൂടിയും ഭാസി മിക്സ് ചെയ്യുന്നതും നോക്കിയിരിക്കെ നേര്‍ത്ത നനവാര്‍ന്ന ലഹരിയില്‍ ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേട്ടു ഹൃദിസ്ഥമാകും.

അവിടെ മുള പൊട്ടിയ ഹൃദ്യമായ സൌഹൃദങ്ങളൊക്കെ കാലപ്പഴക്കത്തില്‍ പുരാവസ്തുക്കളായി മാറിപോയിരിക്കുന്നു. മഞ്ജു വാര്യരുടെ അയല്കാരനായിരുന്ന ഭാസി എവിടെയാണിപ്പോള്‍? 'തേന്മാവിന്‍ കൊമ്പത്തിന്റെ' കഥ എഴുതിയ നിര്‍മല്‍ ചേട്ടന്‍ എന്ത് ചെയ്യുന്നു? ജോണ്സന്‍ സൌദിയില്‍. പേര് പോലും മാഞ്ഞു പോയ ഒരുപാട് സഹപ്രവര്‍ത്തകര്‍.. ബിന്നി മാത്രം ഒരു ഫോണ്‍ കോളിനപ്പുറം എപ്പോഴുമുണ്ട്. ഗ്ളോഡി അമിത മദ്യപാനത്തിന്റെ പിടിയില്‍ പെട്ട് മരിചെന്നറിഞ്ഞു.. പ്രിയതരമായ പാട്ടുകളുടെ തെളിവാര്‍ന്ന ഓര്‍മകളില്‍ പക്ഷെ ഈ മുഖങ്ങളും മുറിവുകളും മറവിയുടെ, മൌനത്തിന്റെ, മരണത്തിന്റെ മഹാനദികള്‍ മറികടക്കുന്നു.

Monday, May 9, 2011

മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല!

ഏഴാം ക്ലാസ് വരെ പഠിച്ച സ്കൂളിന്റെ പരിസരങ്ങളിലെ അക്കാലത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് വൈകുന്നേരത്തെ ബെല്ലിനു ശേഷം പുറത്തേക്കു ഓടുമ്പോള്‍ ഗേറ്റിനു വെളിയില്‍ "കൊള്ളി" ഐസ് ബോക്സുമായി കുട്ടി-കസ്ടമെര്സിനെ കാത്തിരിക്കുന്ന നാരായണെട്ടനായിരുന്നു. അകന്നതെങ്കിലും ബന്ധത്തിലുള്ളതായത് കൊണ്ട് ചിലപ്പോഴൊക്കെ വക്കു പൊട്ടിയതും കമ്പ് പോയതുമായ ചില ഐസ് കഷണങ്ങള്‍ നാരായണേട്ടന്‍ എനിക്ക് വച്ച് നീട്ടാറുണ്ടായിരുന്നു. അങ്ങിനെ നൂറുകണക്കിന് വിദ്ധ്യാര്തികളുടെ വ്യവഹാരം നടക്കുന്ന ആ കച്ചവടസിരാകേന്ദ്രത്തിലെ മുടിചൂടാമന്നനായ് നാരായണേട്ടന്‍ വിഹരിച്ചിരുന്ന അക്കാലത്തെപ്പോഴോ ആണ് സ്കൂളിനോട് ചേര്‍ന്ന് ഒരു ഇരുനില കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. മുകളിലെ നിലയില്‍ ട്യൂഷന്‍ സെന്ററും താഴെയുള്ള ഭാഗത്ത്‌ സ്റ്റെഷനറി കടയും പലചരക്ക് കടയും ഇലക്ട്രോണിക്സ് റിപ്പയരിങ്ങും ഒക്കെയായി ഞങ്ങളുടെ നാട്ടിന്‍പുറവും നാഗരികമായ നേര്‍ത്ത ചില നിറച്ചാര്‍ത്തുകള്‍ കൊണ്ട് അല്പസ്വല്പം പരിഷ്കൃതമാകാന്‍ തുടങ്ങുന്ന കാലം. മുകളിലെ ട്യൂഷന്‍ സെന്ററില്‍ വരുന്ന പെണ്‍കുട്ടികളെ വെറുതെ കണ്ടു കൊതി തീര്‍ക്കാന്‍ പരിഷ്കാരികളായ ചെറുപ്പക്കാര്‍ സദാസമയവും ജാഗരൂകരായ്‌ സ്കൂള്‍ പരിസരങ്ങളില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ശുഷ്ക്കമായിരുന്ന ആ ഗ്രാമം ഒട്ടൊക്കെ സജീവമാകാന്‍ തുടങ്ങിയിരുന്നു.

നാരായണെട്ടന് ചുറ്റും കൊള്ളി ഐസിന് വേണ്ടി കലപില കൂട്ടിയ പിള്ളേരൊക്കെ നിഷ്കരുണം, എണ്ണമറ്റ മിട്ടായികളടങ്ങിയ ഭരണികളും വര്‍ണ്ണാഭമായ സ്റ്റെഷനറിത്തരങ്ങളും മാടി വിളിക്കുന്ന പുത്തന്‍കടയിലേക്ക് ചേക്കേറാന്‍ തുടങ്ങി. നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍ അടുത്ത നിമിഷങ്ങളില്‍ ഈ സ്റ്റെഷനറി കട ജനനിബിടമാകും.. ഒരു മായാജാലവിദ്യക്കാരന്റെ കൈവഴക്കത്തോടെ ഒരു ഡസന്‍ മിട്ടായിഭരണികളില്‍ നിന്നും ഒരന്‍പതു പിള്ളേര്‍ക്കെങ്കിലും ഒരേ സമയം മധുരം കൈമാറുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ കടയുടമ ആ കാലത്ത് എനിക്കൊരു വിസ്മയമായിരുന്നു. ആവശ്യക്കാരുടെ അതിബാഹുല്യത്തില്‍ രൂപം കൊള്ളുന്ന തളളും ബഹളവും കൊണ്ട് മിട്ടായിഭരണികള്‍ നിലകൊള്ളുന്ന മുന്‍നിരയിലേക്ക് ഇടിച്ചു കയറാനുള്ള കെല്‍പ്പില്ലാതെ പലപ്പോഴും ഇച്ഛാഭംഗത്തോടെ പിന്നാമ്പുറങ്ങളില്‍ നില്‍ക്കും. കാക്കത്തൊള്ളായിരം കൈകളില്‍ ആ മനുഷ്യന്‍ കൈമാറുന്ന കൌതുകങ്ങള്‍... പിന്നെയും കാലം കഴിഞ്ഞ് നാലാളുടെ മുന്‍പില്‍ നേര്‍ക്ക്‌ നിന്ന് കാര്യം ബോധിപ്പിക്കാനുള്ള കെല്‍പ്പോക്കെ വന്നതിനു ശേഷമെപ്പോഴോ ആയിരിക്കണം പലരെയും അറിഞ്ഞത് പോലെ ആ കടയുടമയുടെ പേര് രാജേട്ടന്‍ എന്നാണെന്നും മറ്റുമൊക്കെ അറിയുന്നത്. കൊള്ളിഐസിനും നാരങ്ങമിട്ടായിക്കും തല്ലു കൂടുന്നവരുടെ കൂട്ടത്തില്‍ നിന്നും ട്യൂഷന്‍ സെന്ററിന്റെ സൌന്ദര്യാരാധകരുടെ കൌമാരക്കൂട്ടത്തിലെക്കുള്ള എന്റെ "വളര്‍ച്ച" കൃത്യമായി അറിഞ്ഞ ഒരാള്‍ ഒരു പക്ഷെ രാജേട്ടന്‍ ആയിരിക്കണം. ഇതിനിടയില്‍ എപ്പോഴോ ഞങ്ങളുടെ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ഒരാചാരം പോലെ തുടര്‍ന്നിരുന്ന വിസാ കാത്തിരിപ്പിനൊടുവില്‍ രാജേട്ടനും ഗള്‍ഫിലെ മണല്കാടുകളിലെവിടെയോ വിസ്മൃതിയിലായി. ജിവിതത്തിന്റെ അനിവാര്യ സന്ധിഗ്ദതയില്‍ വീടും നാടും നന്മകളും കൈമോശം വന്ന് അലയുന്നതിനിടയില്‍ അപൂര്‍വമായ അവധിക്കാലങ്ങളില്‍ ഞാന്‍ പഴയ തട്ടകത്തിലെത്തുംപോള്‍ ചിലപ്പോഴൊക്കെ രാജേട്ടനും തന്റെ അവധി ദിനങ്ങളില്‍ അവിടെയുണ്ടാകാറുണ്ടായിരുന്നു. കാലമേല്പിച്ച പരിക്കുകളില്‍ ഞെരുങ്ങി ബന്ധങ്ങളുടെ ഊഷ്മളത ഊറിപ്പോകുന്നത്‌ നേരിട്ടനുഭവിച്ചുകൊണ്ടേയിരുന്നത്കൊണ്ട് രാജേട്ടനെ പഴയൊരു പരിചയക്കാരന്‍ എന്ന 'അപരിചിതത്തില്‍' അസ്വാഭാവികത ഇല്ലാതെ വെറുമൊരു കുശലാന്വേഷണത്തില്‍ പരസ്പരം ഒതുക്കാന്‍ കഴിഞ്ഞു.

പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മകളുടെ വേലിയിറക്കത്തില്‍ ഉള്ളിലെ നനവാര്‍ന്ന മണല്‍ത്തിട്ടയില്‍ രാജേട്ടന്റെ മുഖം തെളിയുന്നത് കഴിഞ്ഞ ആഴ്ചയിലൊരു ദിവസം അനീഷേട്ടന്‍ വിളിച്ചു പറയുമ്പോഴാണ്. ഖത്തറില്‍ വെച്ച് ജീവന്റെ നെട്ടോട്ടത്തിനു ഒരു മുളം കയറില്‍ കുരുക്കി സ്വയം ഒരു സഡന്‍ ബ്രേക്ക്! പതിവ് പോലെ അഭ്യൂഹങ്ങളും നിഗമനങ്ങളും വിലയിരുത്തലുകളും ചുറ്റിലും പടരുന്നുണ്ടായിരിക്കണം. എന്ത് തന്നെയായാലും, കളിചിരി പ്രായം മാറാത്ത മൂന്ന് കുഞ്ഞുങ്ങളും നിരാലംബയായ ഭാര്യയും അനാഥമായ ജീവിതങ്ങളും കണ്ണീരും വിലാപവും നെടുവീര്‍പ്പുകളും മാത്രം ബാക്കിയാവുന്നു..

എണ്ണമറ്റ കുഞ്ഞുകൈത്തടങ്ങളില്‍ അതിദ്രുതം മധുരം കൈമാറുന്ന നീണ്ടു മെലിഞ്ഞൊരു താടിക്കാരന്‍ ഉള്ളില്‍ വീണ്ടും ആര്‍ദ്രമായൊരു കൌതുകമായി നനയുന്നു. പാരീസ് മിട്ടായിയും മസാലനാരങ്ങക്കഷണവും മധുരവും പുളിപ്പുമായി രന്ദ്രങ്ങളിലെവിടെയോ അനിയന്ത്രിതമായി അയവിറക്കപ്പെടുന്നു. ഓര്‍മകള്‍ക്ക് ഗന്ധവും രുചിയുമുന്ടെന്ന തിരിച്ചറിവ് വേദനയാകുന്നു. മരണത്തിന്റെ തണുപ്പ് പതിയെ മരവിപ്പായി, പിന്നെ മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ മറയുന്നത് വരെ നേര്‍ത്ത നെടുവീര്‍പ്പുകലായ്.
ആദരാഞ്ജലികള്‍..