Friday, December 2, 2011

ഓര്‍മകളുടെ സംഗീതം.

ചില പാട്ടുകള്‍ പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള ഓര്മപ്പെടുത്തലായി മാറിയത് കൌതുകത്തോടെ ഓര്‍ക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടെന്നു പറയുന്നത് പോലെ അവയ്ക്ക് ഇടയ്ക്കൊക്കെ പശ്ചാത്തല സംഗീതവും ഉണ്ടെന്നു പറയേണ്ടി വരുന്നു.

രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു വീട്ടില്‍ ഒരു റേഡിയോ വാങ്ങുന്നത്. ആ കാലത്തെ പരിമിതമായ ഗാനാസ്വാദന ചുറ്റുപാടില്‍ അപൂര്‍വമായ കേള്‍വി കൊണ്ടാണെങ്കിലും ഉള്ളില്‍ ഉറച്ചൊരു ഗാനം 'പാവാട വേണം മേലാട വേണം' എന്ന 'അങ്ങാടി'യിലെ പാട്ടായിരുന്നു. റേഡിയോ കിട്ടിയ ഉടന്‍ ആ പാട്ട് വെച്ചു തരാന്‍ അച്ഛനോട് അറിവില്ലാതെ ശാട്യം പിടിച്ചതോര്‍മയുണ്ട്. പിന്നെയെപ്പോഴോ, വീടിരിക്കുന്ന പറമ്പിന്റെ അകലെയൊരു കോണില്‍ കൂട്ടുകാരോത്തുള്ള കളികളില്‍ വ്യാപൃതനായ ഒരു നട്ടുച്ച നേരത്ത് അച്ഛന്‍ ഓടിക്കിതച്ചു വരുന്നു. മോന് ഇഷ്ട്ടപെട്ട പാട്ട് റേഡിയോയില്‍ വന്നിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞതും വീട്ടിലേക്കു ഓടി അവസാനത്തെ കുറെ ഭാഗം കേട്ടു. ഇപ്പോഴും ഈ മരുഭൂമിയില്‍ പലവിധ മാനസികാവസ്ഥയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ മലയാളം റേഡിയോ ചാനലുകളില്‍ പഴയ പാട്ടുകളുടെ കൂട്ടത്തില്‍ 'പാവാട വേണം..' ഇടയ്ക്കൊക്കെ കേള്‍ക്കും. ദുശാട്യക്കാരനായ ഒരേഴുവയസ്സുകാരന്റെ മുന്നിലേക്ക്‌, അവന്റെ ചപലവാശികളുടെ സഫലതയിലേക്ക് ധൃതിപിടിച്ചണയുന്ന പ്രിയതരമായൊരു പിതൃസാന്നിധ്യം പിന്നെയുമോരോ തവണയും കൊതിപിടിച്ചറിയും. (കൂട്ടത്തില്‍ പറയട്ടെ, അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി എന്നത് മോഹനമായൊരു കാത്തിരിപ്പ്!)

എപ്പോള്‍ കേട്ടാലും എസ് എസ് എല്‍ സി പരീക്ഷാകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ടുകളാണ് 'ഏയ്‌ ഓട്ടോ' യിലേതു. ആ സമയത്തെ ഹിറ്റ് പാട്ടുകളായ അവ സമാധാനത്തോടെ ആസ്വദിക്കാന്‍ പരീക്ഷപ്പനി കാരണം കഴിഞ്ഞിരുന്നില്ല. അവസാനത്തെ മേത്സ് പരീക്ഷ കഴിഞ്ഞു ആശ്വ്വാസ നിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്ന നൂറുകണക്കിന് കുട്ടികള്‍ നോട്ട് ബൂകിലെ കടലാസുകളോന്നാകെ റോഡില്‍ കീറി എറിഞ്ഞു കാറ്റില്‍ പറത്തി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍.. അതിനൊടുവില്‍ വീട്ടിലെത്തി, അതുവരെ സ്വസ്ഥത നശിപ്പിച്ച പരീക്ഷകളെ പ്രാകിയും സ്കൂള്‍ ജീവിതത്തില്‍ ഉറക്കം കെടുത്തിയ കുറെ സുന്ദരികളെ ഓര്‍ത്ത്‌ പരവശപ്പെട്ടും മുഴുവന്‍ വോള്യത്തില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ!...'

നാട്ടില്‍ ഡിഗ്രി കാലത്ത് പോക്കറ്റ് മണിക്കു വേണ്ടി വീഡിയോഗ്രാഫരായി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പാട്ടുകള്‍ ഇടയ്ക്കിടെ കാതിലും മനസ്സിലും മെല്ലെയെത്തും. പവിത്രത്തിലെ 'ശ്രീ രാഗമോ..', മാന്ത്രികത്തിലെ 'മോഹിക്കും നീര്മിഴിയോടെ..' അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ..', കിന്നരിപ്പുഴയോരത്തിലെ 'രാഗഹേമന്ദസന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാന്‍..'. ഇവയൊക്കെ സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ ശ്രുതി ചേര്‍ന്ന ഓര്മഗീതകങ്ങളാണ്. കല്യാണ കേസറ്റിന്റെ ആദ്യഭാഗത്തു കാണുന്ന യുവമിധുനങ്ങളുടെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങളുടെ പശ്ചാത്തല ഗാനങ്ങള്‍ ഇവയൊക്കെ ആയിരുന്നു ആ കാലത്ത്. ഇവ കേള്‍ക്കുന്ന മാത്രയില്‍ ഒരു വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓര്‍മയില്‍ സ്ക്രോള്‍ ചെയ്യുന്ന ക്ളിപ്പിങ്ങ്സ്...

കേസറ്റിന്റെ ആ ഭാഗം എഡിറ്റ് ചെയ്യാന്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഭാസിയുടെ സ്റ്റുഡിയോയില്‍ ചെലവഴിച്ച രാത്രികള്‍.. അര്‍ദ്ധരാത്രി കഴിഞ്ഞാലും തിരക്കൊഴിയാത്ത സ്റ്റുഡിയോയിലെ കാത്തിരിപ്പിനെ മറികടക്കാന്‍ യാത്രിനിവാസില്‍ പോയി വാങ്ങിച്ച കിംഗ്‌ഫിഷറും കല്യാണിയും ചിക്കന്‍ വറുത്തതും. കാല്‍ടെക്സ് ജങ്ക്ഷനിലെ തട്ടുകടകളില്‍ രാത്രി രണ്ടു മണിക്ക് ശേഷം കിട്ടുന്ന ഓംലെറ്റും പുട്ടും ദോശയും കടലക്കറിയും കോഴിക്കാലും.. കല്യാണ ചെറുക്കനേയും പെണ്ണിനേയും കൊണ്ട് ധര്‍മ്മടം ബീച്ചിലോ മുഴപ്പിലങ്ങാടോ പഴശി ഡാമിലോ വെച്ച് ചെയ്യിപ്പിച്ച കോപ്രായങ്ങള്‍ നിരവധി ടി വി കളില്‍ തെളിയുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ഉറക്കച്ചടവോടെ, ചിലപ്പോഴൊക്കെ തെറിവിളിയോട് കൂടിയും ഭാസി മിക്സ് ചെയ്യുന്നതും നോക്കിയിരിക്കെ നേര്‍ത്ത നനവാര്‍ന്ന ലഹരിയില്‍ ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേട്ടു ഹൃദിസ്ഥമാകും.

അവിടെ മുള പൊട്ടിയ ഹൃദ്യമായ സൌഹൃദങ്ങളൊക്കെ കാലപ്പഴക്കത്തില്‍ പുരാവസ്തുക്കളായി മാറിപോയിരിക്കുന്നു. മഞ്ജു വാര്യരുടെ അയല്കാരനായിരുന്ന ഭാസി എവിടെയാണിപ്പോള്‍? 'തേന്മാവിന്‍ കൊമ്പത്തിന്റെ' കഥ എഴുതിയ നിര്‍മല്‍ ചേട്ടന്‍ എന്ത് ചെയ്യുന്നു? ജോണ്സന്‍ സൌദിയില്‍. പേര് പോലും മാഞ്ഞു പോയ ഒരുപാട് സഹപ്രവര്‍ത്തകര്‍.. ബിന്നി മാത്രം ഒരു ഫോണ്‍ കോളിനപ്പുറം എപ്പോഴുമുണ്ട്. ഗ്ളോഡി അമിത മദ്യപാനത്തിന്റെ പിടിയില്‍ പെട്ട് മരിചെന്നറിഞ്ഞു.. പ്രിയതരമായ പാട്ടുകളുടെ തെളിവാര്‍ന്ന ഓര്‍മകളില്‍ പക്ഷെ ഈ മുഖങ്ങളും മുറിവുകളും മറവിയുടെ, മൌനത്തിന്റെ, മരണത്തിന്റെ മഹാനദികള്‍ മറികടക്കുന്നു.

ഓര്‍മകളുടെ സംഗീതം.

ഓര്‍മകളുടെ സംഗീതം.

ചില പാട്ടുകള്‍ പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴികളെ കുറിച്ചുള്ള ഓര്മപ്പെടുത്തലായി മാറിയത് കൌതുകത്തോടെ ഓര്‍ക്കുകയായിരുന്നു. ഓര്‍മകള്‍ക്ക് സുഗന്ധമുണ്ടെന്നു പറയുന്നത് പോലെ അവയ്ക്ക് ഇടയ്ക്കൊക്കെ പശ്ചാത്തല സംഗീതവും ഉണ്ടെന്നു പറയേണ്ടി വരുന്നു.

രണ്ടാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ ആണെന്നു തോന്നുന്നു വീട്ടില്‍ ഒരു റേഡിയോ വാങ്ങുന്നത്. ആ കാലത്തെ പരിമിതമായ ഗാനാസ്വാദന ചുറ്റുപാടില്‍ അപൂര്‍വമായ കേള്‍വി കൊണ്ടാണെങ്കിലും ഉള്ളില്‍ ഉറച്ചൊരു ഗാനം 'പാവാട വേണം മേലാട വേണം' എന്ന 'അങ്ങാടി'യിലെ പാട്ടായിരുന്നു. റേഡിയോ കിട്ടിയ ഉടന്‍ ആ പാട്ട് വെച്ചു തരാന്‍ അച്ഛനോട് അറിവില്ലാതെ ശാട്യം പിടിച്ചതോര്‍മയുണ്ട്. പിന്നെയെപ്പോഴോ, വീടിരിക്കുന്ന പറമ്പിന്റെ അകലെയൊരു കോണില്‍ കൂട്ടുകാരോത്തുള്ള കളികളില്‍ വ്യാപൃതനായ ഒരു നട്ടുച്ച നേരത്ത് അച്ഛന്‍ ഓടിക്കിതച്ചു വരുന്നു. മോന് ഇഷ്ട്ടപെട്ട പാട്ട് റേഡിയോയില്‍ വന്നിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞതും വീട്ടിലേക്കു ഓടി അവസാനത്തെ കുറെ ഭാഗം കേട്ടു. ഇപ്പോഴും ഈ മരുഭൂമിയില്‍ പലവിധ മാനസികാവസ്ഥയില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ വിവിധ മലയാളം റേഡിയോ ചാനലുകളില്‍ പഴയ പാട്ടുകളുടെ കൂട്ടത്തില്‍ 'പാവാട വേണം..' ഇടയ്ക്കൊക്കെ കേള്‍ക്കും. ദുശാട്യക്കാരനായ ഒരേഴുവയസ്സുകാരന്റെ മുന്നിലേക്ക്‌, അവന്റെ ചപലവാശികളുടെ സഫലതയിലേക്ക് ധൃതിപിടിച്ചണയുന്ന പ്രിയതരമായൊരു പിതൃസാന്നിധ്യം പിന്നെയുമോരോ തവണയും കൊതിപിടിച്ചറിയും. (കൂട്ടത്തില്‍ പറയട്ടെ, അച്ഛനെയും അമ്മയെയും കാണാന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി എന്നത് മോഹനമായൊരു കാത്തിരിപ്പ്!)

എപ്പോള്‍ കേട്ടാലും എസ് എസ് എല്‍ സി പരീക്ഷാകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന പാട്ടുകളാണ് 'ഏയ്‌ ഓട്ടോ' യിലേതു. ആ സമയത്തെ ഹിറ്റ് പാട്ടുകളായ അവ സമാധാനത്തോടെ ആസ്വദിക്കാന്‍ പരീക്ഷപ്പനി കാരണം കഴിഞ്ഞിരുന്നില്ല. അവസാനത്തെ മേത്സ് പരീക്ഷ കഴിഞ്ഞു ആശ്വ്വാസ നിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങുന്ന നൂറുകണക്കിന് കുട്ടികള്‍ നോട്ട് ബൂകിലെ കടലാസുകളോന്നാകെ റോഡില്‍ കീറി എറിഞ്ഞു കാറ്റില്‍ പറത്തി നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍.. അതിനൊടുവില്‍ വീട്ടിലെത്തി, അതുവരെ സ്വസ്ഥത നശിപ്പിച്ച പരീക്ഷകളെ പ്രാകിയും സ്കൂള്‍ ജീവിതത്തില്‍ ഉറക്കം കെടുത്തിയ കുറെ സുന്ദരികളെ ഓര്‍ത്ത്‌ പരവശപ്പെട്ടും മുഴുവന്‍ വോള്യത്തില്‍ സ്റ്റീരിയോ ഓണ്‍ ചെയ്തു.. 'സുന്ദരീ സുന്ദരീ ഒന്നൊരുങ്ങിവാ!...'

നാട്ടില്‍ ഡിഗ്രി കാലത്ത് പോക്കറ്റ് മണിക്കു വേണ്ടി വീഡിയോഗ്രാഫരായി ജോലി ചെയ്തിരുന്ന കാലത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു കൂട്ടം പാട്ടുകള്‍ ഇടയ്ക്കിടെ കാതിലും മനസ്സിലും മെല്ലെയെത്തും. പവിത്രത്തിലെ 'ശ്രീ രാഗമോ..', മാന്ത്രികത്തിലെ 'മോഹിക്കും നീര്മിഴിയോടെ..' അഗ്നിദേവനിലെ 'നിലാവിന്റെ നീലഭസ്മകുറിയണിഞ്ഞവളെ..', കിന്നരിപ്പുഴയോരത്തിലെ 'രാഗഹേമന്ദസന്ധ്യ പൂക്കുന്ന രാമണീയകം കണ്ടു ഞാന്‍..'. ഇവയൊക്കെ സംഭവബഹുലമായ ആ കാലഘട്ടത്തിന്റെ ശ്രുതി ചേര്‍ന്ന ഓര്മഗീതകങ്ങളാണ്. കല്യാണ കേസറ്റിന്റെ ആദ്യഭാഗത്തു കാണുന്ന യുവമിധുനങ്ങളുടെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങളുടെ പശ്ചാത്തല ഗാനങ്ങള്‍ ഇവയൊക്കെ ആയിരുന്നു ആ കാലത്ത്. ഇവ കേള്‍ക്കുന്ന മാത്രയില്‍ ഒരു വീഡിയോ ദൃശ്യങ്ങള്‍ പോലെ ഓര്‍മയില്‍ സ്ക്രോള്‍ ചെയ്യുന്ന ക്ളിപ്പിങ്ങ്സ്...

കേസറ്റിന്റെ ആ ഭാഗം എഡിറ്റ് ചെയ്യാന്‍ കണ്ണൂര്‍ തെക്കി ബസാറിലെ ഭാസിയുടെ സ്റ്റുഡിയോയില്‍ ചെലവഴിച്ച രാത്രികള്‍.. അര്‍ദ്ധരാത്രി കഴിഞ്ഞാലും തിരക്കൊഴിയാത്ത സ്റ്റുഡിയോയിലെ കാത്തിരിപ്പിനെ മറികടക്കാന്‍ യാത്രിനിവാസില്‍ പോയി വാങ്ങിച്ച കിംഗ്‌ഫിഷറും കല്യാണിയും ചിക്കന്‍ വറുത്തതും. കാല്‍ടെക്സ് ജങ്ക്ഷനിലെ തട്ടുകടകളില്‍ രാത്രി രണ്ടു മണിക്ക് ശേഷം കിട്ടുന്ന ഓംലെറ്റും പുട്ടും ദോശയും കടലക്കറിയും കോഴിക്കാലും.. കല്യാണ ചെറുക്കനേയും പെണ്ണിനേയും കൊണ്ട് ധര്‍മ്മടം ബീച്ചിലോ മുഴപ്പിലങ്ങാടോ പഴശി ഡാമിലോ വെച്ച് ചെയ്യിപ്പിച്ച കോപ്രായങ്ങള്‍ നിരവധി ടി വി കളില്‍ തെളിയുന്നതും നിര്‍ദേശങ്ങള്‍ക്കനുസരിച്ചു ഉറക്കച്ചടവോടെ, ചിലപ്പോഴൊക്കെ തെറിവിളിയോട് കൂടിയും ഭാസി മിക്സ് ചെയ്യുന്നതും നോക്കിയിരിക്കെ നേര്‍ത്ത നനവാര്‍ന്ന ലഹരിയില്‍ ആ പാട്ടുകള്‍ വീണ്ടും വീണ്ടും കേട്ടു ഹൃദിസ്ഥമാകും.

അവിടെ മുള പൊട്ടിയ ഹൃദ്യമായ സൌഹൃദങ്ങളൊക്കെ കാലപ്പഴക്കത്തില്‍ പുരാവസ്തുക്കളായി മാറിപോയിരിക്കുന്നു. മഞ്ജു വാര്യരുടെ അയല്കാരനായിരുന്ന ഭാസി എവിടെയാണിപ്പോള്‍? 'തേന്മാവിന്‍ കൊമ്പത്തിന്റെ' കഥ എഴുതിയ നിര്‍മല്‍ ചേട്ടന്‍ എന്ത് ചെയ്യുന്നു? ജോണ്സന്‍ സൌദിയില്‍. പേര് പോലും മാഞ്ഞു പോയ ഒരുപാട് സഹപ്രവര്‍ത്തകര്‍.. ബിന്നി മാത്രം ഒരു ഫോണ്‍ കോളിനപ്പുറം എപ്പോഴുമുണ്ട്. ഗ്ളോഡി അമിത മദ്യപാനത്തിന്റെ പിടിയില്‍ പെട്ട് മരിചെന്നറിഞ്ഞു.. പ്രിയതരമായ പാട്ടുകളുടെ തെളിവാര്‍ന്ന ഓര്‍മകളില്‍ പക്ഷെ ഈ മുഖങ്ങളും മുറിവുകളും മറവിയുടെ, മൌനത്തിന്റെ, മരണത്തിന്റെ മഹാനദികള്‍ മറികടക്കുന്നു.

Monday, May 9, 2011

മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല!

ഏഴാം ക്ലാസ് വരെ പഠിച്ച സ്കൂളിന്റെ പരിസരങ്ങളിലെ അക്കാലത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് വൈകുന്നേരത്തെ ബെല്ലിനു ശേഷം പുറത്തേക്കു ഓടുമ്പോള്‍ ഗേറ്റിനു വെളിയില്‍ "കൊള്ളി" ഐസ് ബോക്സുമായി കുട്ടി-കസ്ടമെര്സിനെ കാത്തിരിക്കുന്ന നാരായണെട്ടനായിരുന്നു. അകന്നതെങ്കിലും ബന്ധത്തിലുള്ളതായത് കൊണ്ട് ചിലപ്പോഴൊക്കെ വക്കു പൊട്ടിയതും കമ്പ് പോയതുമായ ചില ഐസ് കഷണങ്ങള്‍ നാരായണേട്ടന്‍ എനിക്ക് വച്ച് നീട്ടാറുണ്ടായിരുന്നു. അങ്ങിനെ നൂറുകണക്കിന് വിദ്ധ്യാര്തികളുടെ വ്യവഹാരം നടക്കുന്ന ആ കച്ചവടസിരാകേന്ദ്രത്തിലെ മുടിചൂടാമന്നനായ് നാരായണേട്ടന്‍ വിഹരിച്ചിരുന്ന അക്കാലത്തെപ്പോഴോ ആണ് സ്കൂളിനോട് ചേര്‍ന്ന് ഒരു ഇരുനില കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. മുകളിലെ നിലയില്‍ ട്യൂഷന്‍ സെന്ററും താഴെയുള്ള ഭാഗത്ത്‌ സ്റ്റെഷനറി കടയും പലചരക്ക് കടയും ഇലക്ട്രോണിക്സ് റിപ്പയരിങ്ങും ഒക്കെയായി ഞങ്ങളുടെ നാട്ടിന്‍പുറവും നാഗരികമായ നേര്‍ത്ത ചില നിറച്ചാര്‍ത്തുകള്‍ കൊണ്ട് അല്പസ്വല്പം പരിഷ്കൃതമാകാന്‍ തുടങ്ങുന്ന കാലം. മുകളിലെ ട്യൂഷന്‍ സെന്ററില്‍ വരുന്ന പെണ്‍കുട്ടികളെ വെറുതെ കണ്ടു കൊതി തീര്‍ക്കാന്‍ പരിഷ്കാരികളായ ചെറുപ്പക്കാര്‍ സദാസമയവും ജാഗരൂകരായ്‌ സ്കൂള്‍ പരിസരങ്ങളില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ശുഷ്ക്കമായിരുന്ന ആ ഗ്രാമം ഒട്ടൊക്കെ സജീവമാകാന്‍ തുടങ്ങിയിരുന്നു.

നാരായണെട്ടന് ചുറ്റും കൊള്ളി ഐസിന് വേണ്ടി കലപില കൂട്ടിയ പിള്ളേരൊക്കെ നിഷ്കരുണം, എണ്ണമറ്റ മിട്ടായികളടങ്ങിയ ഭരണികളും വര്‍ണ്ണാഭമായ സ്റ്റെഷനറിത്തരങ്ങളും മാടി വിളിക്കുന്ന പുത്തന്‍കടയിലേക്ക് ചേക്കേറാന്‍ തുടങ്ങി. നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍ അടുത്ത നിമിഷങ്ങളില്‍ ഈ സ്റ്റെഷനറി കട ജനനിബിടമാകും.. ഒരു മായാജാലവിദ്യക്കാരന്റെ കൈവഴക്കത്തോടെ ഒരു ഡസന്‍ മിട്ടായിഭരണികളില്‍ നിന്നും ഒരന്‍പതു പിള്ളേര്‍ക്കെങ്കിലും ഒരേ സമയം മധുരം കൈമാറുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ കടയുടമ ആ കാലത്ത് എനിക്കൊരു വിസ്മയമായിരുന്നു. ആവശ്യക്കാരുടെ അതിബാഹുല്യത്തില്‍ രൂപം കൊള്ളുന്ന തളളും ബഹളവും കൊണ്ട് മിട്ടായിഭരണികള്‍ നിലകൊള്ളുന്ന മുന്‍നിരയിലേക്ക് ഇടിച്ചു കയറാനുള്ള കെല്‍പ്പില്ലാതെ പലപ്പോഴും ഇച്ഛാഭംഗത്തോടെ പിന്നാമ്പുറങ്ങളില്‍ നില്‍ക്കും. കാക്കത്തൊള്ളായിരം കൈകളില്‍ ആ മനുഷ്യന്‍ കൈമാറുന്ന കൌതുകങ്ങള്‍... പിന്നെയും കാലം കഴിഞ്ഞ് നാലാളുടെ മുന്‍പില്‍ നേര്‍ക്ക്‌ നിന്ന് കാര്യം ബോധിപ്പിക്കാനുള്ള കെല്‍പ്പോക്കെ വന്നതിനു ശേഷമെപ്പോഴോ ആയിരിക്കണം പലരെയും അറിഞ്ഞത് പോലെ ആ കടയുടമയുടെ പേര് രാജേട്ടന്‍ എന്നാണെന്നും മറ്റുമൊക്കെ അറിയുന്നത്. കൊള്ളിഐസിനും നാരങ്ങമിട്ടായിക്കും തല്ലു കൂടുന്നവരുടെ കൂട്ടത്തില്‍ നിന്നും ട്യൂഷന്‍ സെന്ററിന്റെ സൌന്ദര്യാരാധകരുടെ കൌമാരക്കൂട്ടത്തിലെക്കുള്ള എന്റെ "വളര്‍ച്ച" കൃത്യമായി അറിഞ്ഞ ഒരാള്‍ ഒരു പക്ഷെ രാജേട്ടന്‍ ആയിരിക്കണം. ഇതിനിടയില്‍ എപ്പോഴോ ഞങ്ങളുടെ നാട്ടിലെ എല്ലാ ചെറുപ്പക്കാരും ഒരാചാരം പോലെ തുടര്‍ന്നിരുന്ന വിസാ കാത്തിരിപ്പിനൊടുവില്‍ രാജേട്ടനും ഗള്‍ഫിലെ മണല്കാടുകളിലെവിടെയോ വിസ്മൃതിയിലായി. ജിവിതത്തിന്റെ അനിവാര്യ സന്ധിഗ്ദതയില്‍ വീടും നാടും നന്മകളും കൈമോശം വന്ന് അലയുന്നതിനിടയില്‍ അപൂര്‍വമായ അവധിക്കാലങ്ങളില്‍ ഞാന്‍ പഴയ തട്ടകത്തിലെത്തുംപോള്‍ ചിലപ്പോഴൊക്കെ രാജേട്ടനും തന്റെ അവധി ദിനങ്ങളില്‍ അവിടെയുണ്ടാകാറുണ്ടായിരുന്നു. കാലമേല്പിച്ച പരിക്കുകളില്‍ ഞെരുങ്ങി ബന്ധങ്ങളുടെ ഊഷ്മളത ഊറിപ്പോകുന്നത്‌ നേരിട്ടനുഭവിച്ചുകൊണ്ടേയിരുന്നത്കൊണ്ട് രാജേട്ടനെ പഴയൊരു പരിചയക്കാരന്‍ എന്ന 'അപരിചിതത്തില്‍' അസ്വാഭാവികത ഇല്ലാതെ വെറുമൊരു കുശലാന്വേഷണത്തില്‍ പരസ്പരം ഒതുക്കാന്‍ കഴിഞ്ഞു.

പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മകളുടെ വേലിയിറക്കത്തില്‍ ഉള്ളിലെ നനവാര്‍ന്ന മണല്‍ത്തിട്ടയില്‍ രാജേട്ടന്റെ മുഖം തെളിയുന്നത് കഴിഞ്ഞ ആഴ്ചയിലൊരു ദിവസം അനീഷേട്ടന്‍ വിളിച്ചു പറയുമ്പോഴാണ്. ഖത്തറില്‍ വെച്ച് ജീവന്റെ നെട്ടോട്ടത്തിനു ഒരു മുളം കയറില്‍ കുരുക്കി സ്വയം ഒരു സഡന്‍ ബ്രേക്ക്! പതിവ് പോലെ അഭ്യൂഹങ്ങളും നിഗമനങ്ങളും വിലയിരുത്തലുകളും ചുറ്റിലും പടരുന്നുണ്ടായിരിക്കണം. എന്ത് തന്നെയായാലും, കളിചിരി പ്രായം മാറാത്ത മൂന്ന് കുഞ്ഞുങ്ങളും നിരാലംബയായ ഭാര്യയും അനാഥമായ ജീവിതങ്ങളും കണ്ണീരും വിലാപവും നെടുവീര്‍പ്പുകളും മാത്രം ബാക്കിയാവുന്നു..

എണ്ണമറ്റ കുഞ്ഞുകൈത്തടങ്ങളില്‍ അതിദ്രുതം മധുരം കൈമാറുന്ന നീണ്ടു മെലിഞ്ഞൊരു താടിക്കാരന്‍ ഉള്ളില്‍ വീണ്ടും ആര്‍ദ്രമായൊരു കൌതുകമായി നനയുന്നു. പാരീസ് മിട്ടായിയും മസാലനാരങ്ങക്കഷണവും മധുരവും പുളിപ്പുമായി രന്ദ്രങ്ങളിലെവിടെയോ അനിയന്ത്രിതമായി അയവിറക്കപ്പെടുന്നു. ഓര്‍മകള്‍ക്ക് ഗന്ധവും രുചിയുമുന്ടെന്ന തിരിച്ചറിവ് വേദനയാകുന്നു. മരണത്തിന്റെ തണുപ്പ് പതിയെ മരവിപ്പായി, പിന്നെ മറവിയുടെ മഹാഗര്‍ത്തങ്ങളില്‍ മറയുന്നത് വരെ നേര്‍ത്ത നെടുവീര്‍പ്പുകലായ്.
ആദരാഞ്ജലികള്‍..

Thursday, November 18, 2010

അന്നാണ്

അന്നാണ്,
പുറത്തു മഴക്കാറ്റും ഉള്ളില്‍ വിഷക്കെട്ടും നിറഞ്ഞാടിയ അന്നാണ് അവളെ ആദ്യമായി കണ്ടത്.
കത്തുന്ന കാമനകള്‍ കണ്ണിലൊളിപ്പിച്ചു വെചെന്റെ പ്രാണന്റെ കോശങ്ങളില്‍ പടര്‍ന്നു കയറിയവള്‍..
കൌതുകങ്ങളുടെ കടലറകളിലേക്ക് കരലാളനകളോടെ കൂട്ടിക്കൊണ്ടു പോയവള്‍..
അന്നാണ്,
അരുതാത്തതെന്തോ കണ്ടെന്ന ആധിയില്‍ ഉറക്കം പൊട്ടിയുണര്‍ന്ന അന്നാണ്അവളീ കൂടാരത്തിന്റെ ഇരുള്‍ നിലങ്ങളില്‍ നിഴലായിറങ്ങി വന്നത്..
പ്രണയം ഇത്രമേല്‍ പൊള്ളുന്നതെന്ന് മോഹാരവങ്ങളോടെ കൊതിപ്പിച്ചവള്‍..
സ്പര്‍ശഗന്ധങ്ങളുടെ തീഷ്ണതയില്‍ ഉടലുകളിലുറവപൊട്ടിയൊഴുകുമെന്നുറപ്പിച്ചവള്‍..
അന്നാണ്,
പിന്നെ, നിലാവ് പോലോഴുകുന്ന പുഴയുടെ കിനാവ്‌ കേട്ട് കിടന്ന തീരത്ത് വെച്ച് അന്നാണവളെന്റെ നെഞ്ചിന്മിടിപ്പ് തല്ലിക്കെടുത്തിയത്..
ഹൃദയം വെറും വാക്കുകളാല്‍ നൂറായി നുറുക്കിക്കളയാമെന്നെന്നെ വിസ്മയിപ്പിച്ചവള്‍..
കിനാവള്ളികള്‍ കൊണ്ട് കുരുക്കിട്ടു കൈഅറപ്പില്ലാതെ കൊന്നുതൂക്കാമെന്നു കണ്ണ് മിഴിപ്പിച്ചവള്‍..
...........
അന്നാണ്, ഉടലങ്ങോളം സ്വര്‍ണപൂരിതം മണ്ഡപം വിട്ടേതോ മഹാസൌധത്തിലേക്കവള്‍ ചേക്കേറിയത്. കൈവിരലുകള്‍ക്കൊടുവിലൊരു വിരല്‍ പിണച്ചവനെ കെറുവോടെ ഞാന്‍ കൂര്‍ത്തു നോക്കിയത്..
അവന്‍,
ജീവിതം അത്രമേലൊന്നുമമൂല്യമല്ലെന്ന പുച്ചമെന്റെ ചുണ്ടില്‍ തിരുകി വെച്ചവന്‍..
പ്രിയമെന്ന് തോന്നുന്ന കാഴ്ച്ചകളൊക്കെയും അനാവൃതമെന്ന നിനവിന്റെ മുനയൊടിച്ചവന്‍..
അറിയാനിരിക്കുന്നതുമാരോ അറിഞ്ഞതെന്നറിയാതെ കരിഞ്ഞ വെറും മുറിവുകള്‍ തേടുന്നവന്‍..
...........
അന്നാണ് ഞാന്‍ ആദ്യമായി ഉള്ളറിഞ്ഞ് ചിരിച്ചതെന്നറിഞ്ഞത് പിന്നെയാണ്...
പിന്നെയും പിന്നെ...

Thursday, August 26, 2010

മലര്‍വാടിയിലെ പൂച്ചക്കുട്ടി

അളിയനു ആരോ കൊടുത്ത ഒരു കപ്ള്‍ ഫ്രീ എന്ട്രി ടികറ്റ് കൈയില്‍ കിട്ടിയപ്പോഴും മലര്‍വാടി ആര്‍ട്സ് ക്ലബ് കാണണമെന്ന് കരുതിയതല്ല. കഴിഞ്ഞ വെള്ളിയാഴ്ച ടിവി ചാനെല്‍സ് മാറ്റിമാറ്റി കൈ കഴച്ചപ്പോള്‍ സഹധര്‍മിണിയാണ് വെറുതെ കിടന്ന ആ ടിക്കറ്റ്‌ എടുത്തു കാണിച്ചു ഒന്ന് പോയി നോക്കിയാലോ എന്ന് ഉദ്ബോധിപ്പിച്ചത്. അറുപതു ദിര്‍ഹംസ് വെറുതെ കളയെണ്ടെന്നു കരുതി പോകാന്‍ തീരുമാനിച്ചു. ഹയാത് റീജെന്സിയിലെ ഗലേരിയയില്‍ വൈകുന്നേരം എഴുമണിയാകുംബോഴേക്കും എത്തി മണിക്കൂറിനു പത്തു ദിര്‍ഹംസ് ചാര്‍ജു ചെയ്യുന്ന ഹയാത് പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് ഒരു വിധം വിനീത്ശ്രീനിവാസന്‍ ഞങ്ങളെ വെറുതെ വിട്ടു. (തുടക്കക്കാരന്‍ എന്ന പരിഗണന കൊടുത്താല്‍ ആവറേജ് എന്ന് വേണമെങ്കില്‍ മാര്‍ക്ക് കൊടുക്കാവുന്ന സാധനം).

പടം കഴിഞ്ഞു പാര്‍ക്കിങ്ങില്‍ എത്തി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ അസാധാരണമായി ഒരു കടകട ശബ്ദം! ആരോ പുറകില്‍ നിന്നിടിച്ചോ എന്ന് കരുതി വണ്ടി ഓഫ് ചെയ്തപ്പോള്‍ ശബ്ദവും നിന്നു. വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ അതെ ശബ്ദം. കൂടെ എന്തോ കരയുന്ന ശബ്ദവും.. പുറത്തിറങ്ങിയപ്പോള്‍ ദയനീയമായൊരു മ്യാവൂമ്യാവൂ നിലവിളി. വണ്ടിക്കടിയില്‍ നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബോണട്ടു തുറന്നുനോക്കിയപ്പോഴുണ്ട് ഒരു പാവം പൂച്ചക്കുട്ടി ദയനീയമായി കരയുന്നു. സംഭവിച്ചതെന്താണെന്ന് വെച്ചാല്‍, വണ്ടിയുടെ എഞ്ചിന്‍റെ താഴെ ഏസിയുടെ അടുത്തു ഒരു ചെറിയ പ്ലാറ്റ്ഫോം ഉള്ളതില്‍ ചൂടില്‍ നിന്നും രക്ഷകിട്ടാന്‍ പുള്ളിക്കാരന്‍ കയറി കിടന്നതാണ്. പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ എഞ്ചിന്‍റെ പ്രഷറില്‍ അത് ഉള്ളിലേക്ക് വലിചെടുക്കപ്പെട്ടു കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. സമയം പോകുംതോറും പാര്‍കിംഗ് ഫീസ്‌ കൂടിക്കൊണ്ടിരിക്കുന്ന ആശങ്ക. പുറത്തെ അസഹനീയമായ ഉഷ്ണത്തില്‍ മോള് അസ്വസ്ഥയാകാന്‍ തുടങ്ങി. ഗേറ്റിലുള്ള ആഫ്രിക്കന്‍ സെക്കുരിറ്റി സ്റ്റാഫിനോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി അസാധാരണമായി ഒരു വിലാപശബ്ദം! ആ പൂച്ചക്കുട്ടി അയാളുടെ കാബിനില്‍ ചെല്ലും ചെലവും കൊടുത്ത് വളരുകയായിരുന്നുവത്രേ. "എന്‍റെ പൂച്ച.. എന്‍റെ പൂച്ച.." എന്ന് ആ തടിച്ച ശരീരത്തില്‍ നിന്നും വാക്കുകള്‍ വിതുമ്പുന്നത് കണ്ടപ്പോള്‍, അന്ന് വരെ കറുത്തു വീര്‍ത്തു മൊട്ടത്തലയുമായി ഭീകരഭീമാകാരരൂപത്തില്‍ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന ഒരു വര്‍ഗ്ഗം ഇത്രമാത്രം ആര്‍ദ്രഹൃദയരോ എന്ന് ഞാന്‍ അതിശയപ്പെട്ടു നിന്നു.

സമയം അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പലരെയും വിളിച്ചതില്‍ (അസുഖമായതുകൊണ്ട് മാത്രം) കള്ളു കുടിക്കാതെ പച്ചയ്ക്ക് നില്‍ക്കുകയായിരുന്ന ഒരു കസിന്‍ അവന്‍റെ വണ്ടിയുമായി അപ്പോഴേക്കും എത്തിച്ചേര്‍ന്നു. റികവറി ട്രക്ക് വന്നു വര്‍ക്ക് ഷോപ്പിലേക്ക് എന്‍റെ വണ്ടി പൊക്കിയെടുത്തു കൊണ്ട് പോകുന്നത്, കല്യാണപ്പെണ്ണിറങ്ങിപോകുന്ന വീട്ടിലെ ഉമ്മറത്ത് ഗദ്ഗദകണ്ടനായ് നില്‍ക്കുന്ന പിതാവിനെ പോലെ ആഫ്രിക്കന്‍ വളര്‍ത്തച്ചന്‍ നോക്കിനിന്നു. എന്‍റെത് അറുപതു ദിര്‍ഹവും റികവറി ട്രക്കിന്‍റെത് പത്തു ദിര്‍ഹവും ചേര്‍ത്ത് എഴുപതു ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്‌ അവിടെ അടച്ചു.

മുന്‍പില്‍ റികവറിട്രക്കിനു മുകളില്‍ എന്‍റെ പ്രിയപ്പെട്ട കറുത്ത ടൊയോട പ്രാഡോ ചെരിഞ്ഞ ആനയെപോലെ വീര്യമോഴിഞ്ഞു കിടക്കുന്നത് പുറകില്‍ പിന്തുടരുകയായിരുന്ന കസിന്‍റെ വണ്ടിയിലിരുന്നു ഞാന്‍ വിഷമത്തോടെ നോക്കിയിരികുകയായിരുന്നു. ഒരു പത്തു മിനുട്ടോളം മുന്നോട്ടു പോയിക്കാണും. ദുബായി ഹോസ്പിറ്റലിനു മുന്നിലെത്തുംബോഴുണ്ട് വണ്ടിക്കടിയില്‍ നിന്നും പൂച്ചക്കുട്ടി ട്രക്കിന്‍റെ പ്ലാട്ഫോമിലേക്ക് ചാടിയിറങ്ങുന്നു. എന്ജിനുള്ളിലെ അസംഖ്യം അവയവങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തിയ പൂച്ചക്കുട്ടി വേവലാതികളോടെ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. ട്രക്ക്ഡ്രൈവറെ ഫോണില്‍ വിളിച്ചു അടുത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അതിനും മുന്‍പ് അത് വാഹങ്ങള്‍ ചീറിപായുന്ന റോഡില്‍ തുള്ളി ചമ്മന്തി ആകാതിരുന്നാല്‍ മതിയായിരുന്നെന്ന് ഭാര്യ ആകുലപ്പെട്ടു. ട്രക്ക് നിര്‍ത്തിയപ്പോഴും മുഖത്തു ചോരപ്പാടുകളോടെ പൂച്ചക്കുട്ടി ഭയവെപ്രാളത്തില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു. പിന്നെ മെല്ലെ ചാടിയിറങ്ങി കെട്ടിടങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.

ട്രകിനു മുകളില്‍ നിന്നും വണ്ടി ഇറക്കുന്നതിനു മുന്‍പേ സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കിയപ്പോഴാണ് അടുത്ത ദുരിതം. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. പൂച്ചയുടെ മരണവെപ്രാളത്തിനിടയില്‍ എന്തോ എവിടെയോ തകരാര്‍ സംഭവിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ രണ്ടു മണി. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരം പുലരണം. വര്ക് ഷോപ്പിനു സമീപം ഓഫ് ലോഡ് ചെയ്തു റിക്കവരിക്കാരന്‍ ദിര്‍ഹംസ് നൂറ്റമ്പതും കൊണ്ട് പോയി.

പിറ്റേന്ന് വര്ക് ഷോപ്പില്‍ പര്ശോധനകളൊക്കെ കഴിഞ്ഞു, വായില്‍ കൊള്ളാത്ത ഏതൊക്കെയോ സാമഗ്രികളുടെ പേരും അതൊക്കെ മാറ്റണമെന്നും മെകാനിക് പറയുമ്പോള്‍ "പടച്ചോന്‍ നിരീച്ചത് നടക്കെട്ടെട ചങ്ങായീ" എന്ന് പാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നല്ലോ എനിക്ക്. അങ്ങനെ അവിടുത്തെ ബില്‍ നാനൂറു ദിര്‍ഹംസ്. അറുപതു ദിര്‍ഹംസിന്‍റെ ഫ്രീ ടികറ്റ് വസൂലാക്കാന്‍ പോയിട്ട് ആകെ മൊത്തം ചെലവു എഴുപതു പ്ലസ് നൂറ്റമ്പത് പ്ലസ് നാനൂറു സമം അറുന്നൂറ്റി ഇരുപതു ദിര്‍ഹംസ്! സമയനഷ്ടം.. മനോദുഖം.. ഇത്യാദി ഇനങ്ങള്‍ വേറെ. വിനീത് ശ്രീനിവാസനും.. പൂച്ചക്കുട്ടിയും.. ആഫ്രികന്‍ തടിയനും.. എല്ലാം കുംബിടിയുടെ ആള്‍ക്കാരാ...

"Cats are intended to teach us that not everything in nature has a function". Garrison Keillor