Thursday, August 19, 2010

ഒരു നാള്‍ ഉണരും..

അനീതി നിയമമാകുംപോള്‍ പ്രതിരോധം നമ്മുടെ കടമയായി മാറുന്നു എന്ന് പറഞ്ഞത് ചെഗുവേരയാണ്. പുതുതലമുറ പക്ഷെ പ്രതിരോധമോ പ്രതിഷേധമോ പോലും മറന്നു പ്രതികരണ ശേഷി പാടെ നഷ്ടപ്പെട്ട് പകച്ചു നില്‍ക്കുന്ന ആസുരകാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സൃഷ്ടിപരമായ സംവേദനക്ഷമത കൈമോശം വന്ന സമകാലിക യുവത്വത്തിന്റെ നിഷ്ക്രിയത്വം ഭയാനകമാം വിധം വളരുന്നു. കാണേണ്ടതൊന്നും കാണുകയും കേള്‍ക്കെണ്ടാതൊന്നും കേള്‍ക്കുകയും ചെയ്യാത്ത ഒരു തലമുറ നമ്മുടെ ക്യാംപസ്സുകളില്‍ വളര്‍ന്നു പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ സര്‍വകലാശാലകളെ സര്‍വതോന്മുഖമായ നേതൃ ശക്തിയുടെ ഉറവകളായി പ്രതീക്ഷയോടെ കണ്ടവരുടെ കിനാവുകള്‍ മുറിപ്പെടാതെ വയ്യ.

നല്ല പൌരന്മാരെ സൃഷ്ടിക്കുകയാണ് നല്ല വിധ്യാഭ്യാസപധതിയുടെ ആത്യന്തിക ലക്‌ഷ്യം. ആ നിലക്ക്, കലാലയങ്ങള്‍ ലക്ഷണമൊത്ത പൌരന്മാരെ ഉണ്ടാക്കിയെടുക്കുന്ന നിര്‍ണ്ണായകമായ പൊതു ഇടമാണ്. നല്ല മനുഷ്യര്‍ എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്, ആട്ടിത്തെളിച്ചുകൊണ്ടുപോകപ്പെടുന്ന നാല്‍ക്കാലികളുടെ നിശബ്ദമായ വിധേയത്വമല്ല. മറിച്ചു, സ്വന്തം ജീവിത പരിതസ്ഥിതികളോട് ക്രിയാത്മകമായി പ്രതികരിക്കാനും നാം ജീവിക്കുന്ന സംസ്ക്കാരത്തിന്റെ ധാര്‍മിക നഷ്ടങ്ങള്ക്കെതിരെ നിലയുറപ്പിക്കാനും, കരുത്തും ആജ്‌ഞാശക്തിയും ഉള്ളൊരു സമൂഹത്തെയാണ് എന്റെ സംകല്‍പ്പത്തിലെ ക്യാമ്പസ് പ്രതിനിധീകരിക്കുന്നത്. സങ്കടകരമെന്നു പറയട്ടെ, ഇന്നത്തെ കലാലയങ്ങള്‍ ഈ സ്വപ്നവുമായി പൊരുത്തപ്പെടുന്നതല്ല. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം നമ്മുടെ വിധ്യാഭ്യാസമെഖലയും യുവത്വവും സമൂഹം തന്നെയും നേരിടുന്ന പ്രശ്നങ്ങളെ നോക്കികാണാന്‍.

ജീവിതം പരസ്പരം പിന്നിലാക്കാനുള്ള ഒരു മത്സരമാണിന്നു എന്നുള്ളത് നമുക്കറിയാവുന്ന കാര്യം മാത്രം. സമൂഹത്തിലെ ഈ മൂല്യച്യുതി കലാലയങ്ങളിലെക്കും കടന്നുവന്നതോടെ, ഈ മത്സരങ്ങള്‍ ആവേശപൂര്‍വ്വം നടത്താനുള്ള ഒരു വേദി മാത്രമായി നമ്മുടെ ക്യാംപസ്സുകള്‍ ചെറുതായിരിക്കുന്നു. ഫിനിഷിംഗ് പോയിന്റില്‍ ഒരു ജോലി മാത്രമാണ് ലക്ഷ്യമാക്കപ്പെടുന്നത്. ക്യാമസ് റിക്രൂട്മെന്റും പ്ലയ്സ്മെന്റും മല്ട്ടിനാഷണല്‍കമ്പനികളും യു. എസും പ്രലോഭിപ്പിച്ചുകൊണ്ടേ ഇരിക്കുന്ന ആ അത്ലെടിക് ട്രാക്കിനപ്പുരത്തെക്കുള്ള എല്ലാ ജീവിത വീക്ഷണങ്ങളും വ്യര്‍ത്ഥമെന്നോ വിഡിത്തമെന്നോ വിളിക്കപ്പെടുന്നു. സര്‍ഗ്ഗപരമായ ഏതൊരു പടപ്പുറപ്പാടും തുടക്കത്തില്‍ തന്നെ തോല്പ്പിക്കപ്പെടുന്നു. അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ ചോരശേഷിപ്പും എല്ലുറപ്പും ഉള്ള ചുരുക്കം ചിലര്‍ ക്രിമിനലുകലായ് മുദ്രകുത്തപ്പെടുന്നു. ഒരു ചില്ലുമതില്‍ തകര്‍ക്കപ്പെടുന്നതു മാസങ്ങളോളം വിഷ്വലൈസ് ചെയ്യപ്പെടുകയും അതിലേക്കു നയിച്ച അടിസ്ഥാനപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബന്ധപ്പെട്ടവരൂം മാധ്യമങ്ങളും ജാഗരൂകരായതും നാം കണ്ട കാഴ്ചകളാണ്. സ്വന്തം ശരീരഭാഷ പോലും അസ്വാഭാവികമാക്കുന്ന രീതിയില്‍ ക്യാമറക്കണ്ണുകളുടെ നിരീക്ഷണവലയത്തില്‍ അസ്വസ്ഥമാകുന്ന യുവത്വം ഒരു വിഷയമേ അല്ലാതാവുകയും തകര്‍ക്കപ്പെടുന്ന ക്യാമറകള്‍ അക്രമസമരങ്ങളുടെ ഏറ്റവും വലിയ ജാമിതീയകമാവുകയും ചെയ്യുന്ന കാലം ആരുടെ അപനിര്‍മ്മിതിയാണ്‌? വിദ്യാര്‍ഥിയുടെ സ്വത്വം തന്നെ മാര്‍ക്കുകളുടെ വെറും അങ്കഗണിതത്തിലേക്ക് ലഘൂകരിക്കപെടുമ്പോള്‍ അവനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലാതാവുന്നു. മാര്‍ക്കും റാങ്കും മ്ലേച്ചമാണെന്നല്ല. എന്നാല്‍ അവ സ്വാര്‍ഥതയുടെ കുടില സമസ്യകള്‍ പൂരിപ്പിക്കുന്നതിനുമപ്പുറം സമൂഹത്തിനു ഉപയുക്തമാകനമെന്കില്‍ വിദ്യാര്‍ഥി സിലബസ്സിന്റെ ഇത്തിരി വൃത്തം ഭേദിക്കാന്‍ കഴിവുളളവനായിരിക്കണം. നമ്മുടെ ദുരന്തം ഇവിടെ ആരംഭിക്കുന്നു. നമ്മുടെ വിദ്യാര്‍ഥികള്‍, മക്കളോ ശിഷ്യരോ ആകട്ടെ, അബദ്ധത്തില്‍ പോലും സിലബസ്സിന് പുറത്തേക്ക് വഴിതെറ്റിപ്പോകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗരൂകരാണ്. റാങ്കിലേക്ക് മാത്രം വഴികാണിക്കപ്പെടുന്ന വിദ്യാര്‍ഥി സ്വയമേവ സിലബസ്സിന്റെ മതില്‍ ചാടുമെന്നു പ്രതീക്ഷിക്കാന്‍ വായല്ലോ. (ചുരുക്കം ചില ഉദാഹരണങ്ങള്‍ ഉണ്ടാകാമെങ്കിലും). ഇങ്ങനെ കൊട്ടിഘോഷിക്കപ്പെടുന്ന മഹത്തായ വിജയങ്ങള്‍ പോലും ധീഷണാപരമായ അടിമത്തത്തിന്റെ ഉല്‍പന്നമായിരിക്കാനുള്ള വലിയ സാധ്യതയിലേക്ക്‌ നമ്മളിനിയും പകച്ചുണര്‍ന്നിട്ടുണ്ടെന്നു കരുതാമോ?

കാമ്പസ്സില്‍ ഒരു പ്രതിഷേധശബ്ധവും ഉയരാന്‍ പാടില്ല എന്നുള്ളത് ത്രസിച്ചുനില്‍ക്കുന്ന കൌമാരത്തിന്മേല്‍ അനാരോഗ്യകരമായ മൂക്കുകയറിടലാനെന്നുള്ളത് കാമ്പസ് രാഷ്ട്രീയത്തിനും സംഘടനാപ്രവര്തനത്തിനും എതിരെ നിരന്തരം ശബ്ദിക്കുന്ന വിമര്‍ശകര്‍ക്കും ചില മാധ്യമങ്ങള്‍ക്കും അറിയാത്തതല്ല. ജനാധിപത്യപരമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന ഇത്തരം ഇടങ്ങളില്‍ അരാഷ്ട്രീയ വാദത്തിന്റെ ഉപോല്‍പ്പന്നമായി ആരാജകത്തം തല ഉയര്‍ത്തുന്നതും അരങ്ങു വാഴുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. കേവല ഇടതുപക്ഷവിരുധതയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ പേരെടുത്തു ചില വിദ്യാര്‍ഥിപ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഒറ്റപ്പെട്ട അക്രമസമരങ്ങളെ പൊതുവല്‍ക്കരിച്ച്ചുകൊണ്ടാണ്. ഇതേ പ്രസ്ഥാനത്തിന്റെ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ കൊലക്കത്തിക്കിരയായത് മറച്ചുപിടിച്ചുകൊണ്ടും, ആ പ്രസ്ഥാനത്തിന്റെ എതിരാളികളാരും തന്നെ നേരിട്ടുള്ള ആക്രമണങ്ങളില്‍ ഇന്നേവരെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ലെന്നുമുള്ള വസ്തുത അറിയില്ലെന്ന് നടിച്ചും കലാലയരാഷ്ട്രീയം സമം സംഘര്‍ഷഭരിതം എന്ന ലളിതസമവാക്യത്തിലേക്ക് പൊതുസമൂഹത്തെ നയിക്കുന്നതില്‍ ഇക്കൂട്ടര്‍ ഒരു പരിധി വരെ അപകടകരമായി വിജയിച്ചിരിക്കുന്നു. കലാലയ രാഷ്ട്രീയം ആവശ്യമില്ലെന്നു പറയുന്നവര്‍ ഭംഗ്യന്തരേണ പറയുന്നത് മൃഗീയ സ്വാധീനമുള്ള വിദ്യാര്‍ഥിസംഘടനകളിലൂടെ നവതലമുറയ്ക്ക് കൈവരാവുന്ന പൊതുഇടതുപക്ഷഅവബോധം തങ്ങളുടെ ഹിടെന്‍ അജണ്ടകള്‍ക്ക് വിഘാതമെന്നാണ്. ഇതിനുമപ്പുറം ക്രിയാത്മകമായ ഏതൊരു നീക്കവും മുളയിലെ നുള്ളുന്ന തരത്തില്‍ "പഠിക്കാന്‍ വരുന്നവര്‍ അത് മാത്രം ചെയ്‌താല്‍ മതിയെന്ന" ശാസന അധികൃതരുടെ അധികാരചിഹ്നത്തിന്റെ ഭീഷണി ആയി തലയ്ക്കു മുകളില്‍ തൂക്കിവെച്ചിട്ടുമുണ്ട്.

ഇന്ന് നമ്മുടെ ക്യാംപസ്സുകള്‍ സര്‍ഗ്ഗാത്മകമായ യാതൊരു പ്രവര്‍ത്തനത്തിനും വേദിയാകുന്നില്ല എന്നുള്ളത് ദുഖകരമാണ്. ക്യാമ്പസ്സിനു പുറത്തെ ജീവിതത്തെക്കുറിച്ച്, അവിടെ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്, മറ്റു ചലനങ്ങളെ കുറിച്ച് കൂട്ടായ ആശയസംവാദം നടത്താന്‍ ഒരു വേദിയും ഇന്നില്ല. സമ്പന്നതയുടെ പൊന്നിന്‍തിളക്കമുള്ള നാഗരിക ആര്‍ഭാടങ്ങള്‍ക്കും കെട്ടുകാഴ്ച്ചകള്‍ക്കുമകലെ പ്രാന്തദേശങ്ങളില്‍ വെറുതെ തീര്‍ന്നുപോകുന്ന ഇരുണ്ടു നേര്‍ത്ത ജീവിതങ്ങളും ദുരിതങ്ങളും നമ്മുടെ കലാലയങ്ങളുടെ ആകുലതകളെ അല്ലാതായിട്ടു കാലങ്ങലായിരിക്കുന്നു. പിന്നെ നാമെങ്ങിനെ പൊള്ളുന്ന ജീവിതത്തെ കുറിച്ച് സ്വന്തം ദര്‍ശനം രൂപപ്പെടുത്തും? എങ്ങിനെ രാഷ്ട്രപുനര്‍നിര്‍മാണത്തെ കുറിച്ച് ഗൌരവതരമായുള്ള ചിന്തകള്‍ ആര്ജ്ജിക്കും? ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നസദൃശമായ കരുത്തുള്ള ചങ്ങലയിലെ കണ്ണികളാവും?

പരീക്ഷാ പേപ്പറുകളിലെക്കുള്ള തയ്യാറെടുപ്പുകള്‍ക്കപ്പുറത്തു, സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കാനോ ചുറ്റുപാടുകളോട് നിശിതമായി പ്രതികരിക്കാനോ സംവിധാനമില്ലാത്ത ക്യാമ്പസ് വന്ധ്യമാണെന്നു ഞാന്‍ പറയും. സര്‍ഗശക്തിയും നേത്രുപാടവവും ഉള്ള യുവതീയുവാക്കള്‍ നിര്‍വീര്യമാക്കപെടുന്ന ഒരന്തരീക്ഷമാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ ക്യാംപസ്സുകളില്‍ നിലനില്‍ക്കുന്നത്. പ്രതിഭയുടെ മൌനം ക്രൂരമായി അവഗണിക്കപ്പെടുകയും പ്രകടനപരതയുടെ ശബ്ദകോലാഹലം മാത്രം അന്ഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി എന്റെ സ്വപ്നത്തിലെവിടെയും ഇല്ല. ആരുടെയെങ്കിലും (ദു)സ്വപ്നങ്ങളില്‍ അതുണ്ടായിരുന്നോ എന്നറിയില്ല. "പ്രകടനപരത" എന്ന പദം ചെറിയൊരു വിശദീകരണം അര്‍ഹിക്കുന്നുണ്ട്. അകംശൂന്യമായ പുറംമോടികളോടാണ് നമ്മുടെ തലമുറയ്ക്ക് പ്രിയം. പ്രവര്തനങ്ങളെക്കാളേറെ അതിന്റെ പ്രചാരണങ്ങള്‍ക്കും അതിലപ്പുറം വിവാദങ്ങള്‍ക്കുമല്ലേ നമ്മള്‍ ഊര്‍ജ്ജം ചെലവഴിക്കുന്നത്? കലര്‍പ്പില്ലാത്ത സര്‍ഗശേഷിയും പ്രതിരോധങ്ങളിലെ ആത്മാര്‍ഥതയും നമുക്ക് കണ്ടെത്താന്‍ സാധിക്കാതെ വരുന്നതും ഇതിന്റെയൊക്കെ പരിണിതഫലങ്ങലാണ്.

ജീവിതത്തിന്റെ വസന്തം നാം ചെലവഴിക്കുന്ന കലാലയങ്ങള്‍ എന്തുകൊണ്ട് സ്വപ്നങ്ങളുടെ വിതാനത്തിലേക്ക്‌ സഞ്ചരിക്കുന്നില്ല? ഊഷ്മളത ചോര്‍ന്നുപോയ അധ്യാപക വിദ്യാര്‍ഥി ബന്ധം ഒരു വലിയ കാരണമാണ്. ഗാഡമായ ഗുരു ശിഷ്യ ബന്ധങ്ങള്‍ ഇന്ന് കേട്ട് കേള്‍വി മാത്രമാണ്. കച്ചവടം മാത്രം ലക്ഷ്യവും യോഗ്യതയും ആയവരുടെ കൈകളില്‍ നിന്നും മഹത്തായ നമ്മുടെ കലാലയങ്ങളുടെ നിയന്ത്രണം തിരിച്ചു പിടിക്കുക എന്നത് ആധുനിക സാഹചര്യങ്ങളുടെ അടിയൊഴുക്കുകളില്‍ പെട്ട് എങ്ങുമെത്താതെ പോകാനേ തരമുള്ളൂ. റാങ്കിനും മാര്‍ക്കിനും അപ്പുറം ജീവിതം ബാക്കിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ചിന്തകള്‍ ഉദ്ദീപിപ്പിക്കുന്ന ഇടങ്ങളും സംവാദങ്ങളും സംഘര്‍ഷങ്ങളും തിരിച്ചു കൊണ്ട് വരാന്‍ ആരാണ് മുന്‍കൈ എടുക്കുന്നത് എന്ന് ഞാന്‍ ആശയോടെ കാത്തിരിക്കുന്നു. അടുത്ത തലമുറയുടെ ക്യാമ്പസ്സ് ജീവസ്സുറ്റതാക്കാന്‍, മൃത ധമനികളില്‍ ജീവരക്തം ഒഴുക്കാന്‍, അരാഷ്ട്രീയതയുടെ അരാജകത്വം തകര്‍ത്തുടയ്ക്കാന്‍ ഒരു പടപ്പുറപ്പാട് നിശ്ചയമായും അകക്കണ്ണില്‍ ആര്‍ത്തലച്ചു വരുന്നുണ്ട്. കിനാവുകളൊക്കെയും ഉറക്കത്തിലെ സാന്ത്വനങ്ങള്‍ മാത്രമാണെന്നു നെടുവീര്‍പ്പിടാന്‍ ഇപ്പോള്‍.. ഇപ്പോളെനിക്ക് വയ്യ.

പ്രതീക്ഷിക്കാന്‍ ഇനിയൊന്നുമില്ലെന്ന നഷ്ടബോധം ഒരിക്കലുമില്ല. സുഖകരമായൊരു ആലസ്യത്തോടെ നമ്മുടെ തലമുറ മയങ്ങുക മാത്രമാണ്. ഈ മയക്കം ഒരു നാള്‍ ഉണരും എന്ന പ്രതീക്ഷയാണെന്നു ആശ്വസിക്കാം, ഏറെക്കുറെ യുക്തിഭദ്രമായിത്തന്നെ. എല്ലാം ശരിയാവുമെന്നു ഉള്ളിലാരോ മന്ത്രിക്കുന്നുണ്ട്‌. തീര്‍ച്ചയായും ഞാന്‍ അങ്ങിനെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

"ഘനമൂകമനസ്സില്‍ ചാരനിറം പൂണ്ട മഹാശൂന്യത മാത്രം..
കണ്ണിനു പിന്നില്‍, കാതിനു പിന്നില്‍ കതകുകള്‍ മുറുകിയടഞ്ഞുകിടപ്പൂ..."
N. N. Kakkad

1 comment:

jayankomath said...

theertham thalichu kondeyirikkuka.
nannavunnundu sajeesh.abhinandanangal.