Thursday, August 26, 2010

മലര്‍വാടിയിലെ പൂച്ചക്കുട്ടി

അളിയനു ആരോ കൊടുത്ത ഒരു കപ്ള്‍ ഫ്രീ എന്ട്രി ടികറ്റ് കൈയില്‍ കിട്ടിയപ്പോഴും മലര്‍വാടി ആര്‍ട്സ് ക്ലബ് കാണണമെന്ന് കരുതിയതല്ല. കഴിഞ്ഞ വെള്ളിയാഴ്ച ടിവി ചാനെല്‍സ് മാറ്റിമാറ്റി കൈ കഴച്ചപ്പോള്‍ സഹധര്‍മിണിയാണ് വെറുതെ കിടന്ന ആ ടിക്കറ്റ്‌ എടുത്തു കാണിച്ചു ഒന്ന് പോയി നോക്കിയാലോ എന്ന് ഉദ്ബോധിപ്പിച്ചത്. അറുപതു ദിര്‍ഹംസ് വെറുതെ കളയെണ്ടെന്നു കരുതി പോകാന്‍ തീരുമാനിച്ചു. ഹയാത് റീജെന്സിയിലെ ഗലേരിയയില്‍ വൈകുന്നേരം എഴുമണിയാകുംബോഴേക്കും എത്തി മണിക്കൂറിനു പത്തു ദിര്‍ഹംസ് ചാര്‍ജു ചെയ്യുന്ന ഹയാത് പാര്‍ക്കിങ്ങില്‍ വണ്ടി നിര്‍ത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് ഒരു വിധം വിനീത്ശ്രീനിവാസന്‍ ഞങ്ങളെ വെറുതെ വിട്ടു. (തുടക്കക്കാരന്‍ എന്ന പരിഗണന കൊടുത്താല്‍ ആവറേജ് എന്ന് വേണമെങ്കില്‍ മാര്‍ക്ക് കൊടുക്കാവുന്ന സാധനം).

പടം കഴിഞ്ഞു പാര്‍ക്കിങ്ങില്‍ എത്തി വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ അസാധാരണമായി ഒരു കടകട ശബ്ദം! ആരോ പുറകില്‍ നിന്നിടിച്ചോ എന്ന് കരുതി വണ്ടി ഓഫ് ചെയ്തപ്പോള്‍ ശബ്ദവും നിന്നു. വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ അതെ ശബ്ദം. കൂടെ എന്തോ കരയുന്ന ശബ്ദവും.. പുറത്തിറങ്ങിയപ്പോള്‍ ദയനീയമായൊരു മ്യാവൂമ്യാവൂ നിലവിളി. വണ്ടിക്കടിയില്‍ നോക്കിയപ്പോള്‍ ഒന്നും കാണാനില്ല. ബോണട്ടു തുറന്നുനോക്കിയപ്പോഴുണ്ട് ഒരു പാവം പൂച്ചക്കുട്ടി ദയനീയമായി കരയുന്നു. സംഭവിച്ചതെന്താണെന്ന് വെച്ചാല്‍, വണ്ടിയുടെ എഞ്ചിന്‍റെ താഴെ ഏസിയുടെ അടുത്തു ഒരു ചെറിയ പ്ലാറ്റ്ഫോം ഉള്ളതില്‍ ചൂടില്‍ നിന്നും രക്ഷകിട്ടാന്‍ പുള്ളിക്കാരന്‍ കയറി കിടന്നതാണ്. പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ എഞ്ചിന്‍റെ പ്രഷറില്‍ അത് ഉള്ളിലേക്ക് വലിചെടുക്കപ്പെട്ടു കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പുറത്തെടുക്കാന്‍ പറ്റാത്ത അവസ്ഥ. സമയം പോകുംതോറും പാര്‍കിംഗ് ഫീസ്‌ കൂടിക്കൊണ്ടിരിക്കുന്ന ആശങ്ക. പുറത്തെ അസഹനീയമായ ഉഷ്ണത്തില്‍ മോള് അസ്വസ്ഥയാകാന്‍ തുടങ്ങി. ഗേറ്റിലുള്ള ആഫ്രിക്കന്‍ സെക്കുരിറ്റി സ്റ്റാഫിനോട് സംഭവം പറഞ്ഞപ്പോള്‍ മറുപടി അസാധാരണമായി ഒരു വിലാപശബ്ദം! ആ പൂച്ചക്കുട്ടി അയാളുടെ കാബിനില്‍ ചെല്ലും ചെലവും കൊടുത്ത് വളരുകയായിരുന്നുവത്രേ. "എന്‍റെ പൂച്ച.. എന്‍റെ പൂച്ച.." എന്ന് ആ തടിച്ച ശരീരത്തില്‍ നിന്നും വാക്കുകള്‍ വിതുമ്പുന്നത് കണ്ടപ്പോള്‍, അന്ന് വരെ കറുത്തു വീര്‍ത്തു മൊട്ടത്തലയുമായി ഭീകരഭീമാകാരരൂപത്തില്‍ പലപ്പോഴും ഭയപ്പെടുത്തിയിരുന്ന ഒരു വര്‍ഗ്ഗം ഇത്രമാത്രം ആര്‍ദ്രഹൃദയരോ എന്ന് ഞാന്‍ അതിശയപ്പെട്ടു നിന്നു.

സമയം അപ്പോഴേക്കും അര്‍ദ്ധരാത്രി പിന്നിട്ടിരുന്നു. പലരെയും വിളിച്ചതില്‍ (അസുഖമായതുകൊണ്ട് മാത്രം) കള്ളു കുടിക്കാതെ പച്ചയ്ക്ക് നില്‍ക്കുകയായിരുന്ന ഒരു കസിന്‍ അവന്‍റെ വണ്ടിയുമായി അപ്പോഴേക്കും എത്തിച്ചേര്‍ന്നു. റികവറി ട്രക്ക് വന്നു വര്‍ക്ക് ഷോപ്പിലേക്ക് എന്‍റെ വണ്ടി പൊക്കിയെടുത്തു കൊണ്ട് പോകുന്നത്, കല്യാണപ്പെണ്ണിറങ്ങിപോകുന്ന വീട്ടിലെ ഉമ്മറത്ത് ഗദ്ഗദകണ്ടനായ് നില്‍ക്കുന്ന പിതാവിനെ പോലെ ആഫ്രിക്കന്‍ വളര്‍ത്തച്ചന്‍ നോക്കിനിന്നു. എന്‍റെത് അറുപതു ദിര്‍ഹവും റികവറി ട്രക്കിന്‍റെത് പത്തു ദിര്‍ഹവും ചേര്‍ത്ത് എഴുപതു ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്‌ അവിടെ അടച്ചു.

മുന്‍പില്‍ റികവറിട്രക്കിനു മുകളില്‍ എന്‍റെ പ്രിയപ്പെട്ട കറുത്ത ടൊയോട പ്രാഡോ ചെരിഞ്ഞ ആനയെപോലെ വീര്യമോഴിഞ്ഞു കിടക്കുന്നത് പുറകില്‍ പിന്തുടരുകയായിരുന്ന കസിന്‍റെ വണ്ടിയിലിരുന്നു ഞാന്‍ വിഷമത്തോടെ നോക്കിയിരികുകയായിരുന്നു. ഒരു പത്തു മിനുട്ടോളം മുന്നോട്ടു പോയിക്കാണും. ദുബായി ഹോസ്പിറ്റലിനു മുന്നിലെത്തുംബോഴുണ്ട് വണ്ടിക്കടിയില്‍ നിന്നും പൂച്ചക്കുട്ടി ട്രക്കിന്‍റെ പ്ലാട്ഫോമിലേക്ക് ചാടിയിറങ്ങുന്നു. എന്ജിനുള്ളിലെ അസംഖ്യം അവയവങ്ങള്‍ക്കിടയില്‍ നിന്നും എങ്ങിനെയോ പുറത്തേക്കുള്ള വഴി കണ്ടെത്തിയ പൂച്ചക്കുട്ടി വേവലാതികളോടെ പുറത്തേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നു. ട്രക്ക്ഡ്രൈവറെ ഫോണില്‍ വിളിച്ചു അടുത്തെവിടെയെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പറഞ്ഞു. അതിനും മുന്‍പ് അത് വാഹങ്ങള്‍ ചീറിപായുന്ന റോഡില്‍ തുള്ളി ചമ്മന്തി ആകാതിരുന്നാല്‍ മതിയായിരുന്നെന്ന് ഭാര്യ ആകുലപ്പെട്ടു. ട്രക്ക് നിര്‍ത്തിയപ്പോഴും മുഖത്തു ചോരപ്പാടുകളോടെ പൂച്ചക്കുട്ടി ഭയവെപ്രാളത്തില്‍ അങ്ങിങ്ങ് പാഞ്ഞു നടന്നു. പിന്നെ മെല്ലെ ചാടിയിറങ്ങി കെട്ടിടങ്ങള്‍ക്കിടയില്‍ അപ്രത്യക്ഷമായി.

ട്രകിനു മുകളില്‍ നിന്നും വണ്ടി ഇറക്കുന്നതിനു മുന്‍പേ സ്റ്റാര്‍ട്ട്‌ ചെയ്തു നോക്കിയപ്പോഴാണ് അടുത്ത ദുരിതം. എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല. പൂച്ചയുടെ മരണവെപ്രാളത്തിനിടയില്‍ എന്തോ എവിടെയോ തകരാര്‍ സംഭവിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ രണ്ടു മണി. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ നേരം പുലരണം. വര്ക് ഷോപ്പിനു സമീപം ഓഫ് ലോഡ് ചെയ്തു റിക്കവരിക്കാരന്‍ ദിര്‍ഹംസ് നൂറ്റമ്പതും കൊണ്ട് പോയി.

പിറ്റേന്ന് വര്ക് ഷോപ്പില്‍ പര്ശോധനകളൊക്കെ കഴിഞ്ഞു, വായില്‍ കൊള്ളാത്ത ഏതൊക്കെയോ സാമഗ്രികളുടെ പേരും അതൊക്കെ മാറ്റണമെന്നും മെകാനിക് പറയുമ്പോള്‍ "പടച്ചോന്‍ നിരീച്ചത് നടക്കെട്ടെട ചങ്ങായീ" എന്ന് പാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നല്ലോ എനിക്ക്. അങ്ങനെ അവിടുത്തെ ബില്‍ നാനൂറു ദിര്‍ഹംസ്. അറുപതു ദിര്‍ഹംസിന്‍റെ ഫ്രീ ടികറ്റ് വസൂലാക്കാന്‍ പോയിട്ട് ആകെ മൊത്തം ചെലവു എഴുപതു പ്ലസ് നൂറ്റമ്പത് പ്ലസ് നാനൂറു സമം അറുന്നൂറ്റി ഇരുപതു ദിര്‍ഹംസ്! സമയനഷ്ടം.. മനോദുഖം.. ഇത്യാദി ഇനങ്ങള്‍ വേറെ. വിനീത് ശ്രീനിവാസനും.. പൂച്ചക്കുട്ടിയും.. ആഫ്രികന്‍ തടിയനും.. എല്ലാം കുംബിടിയുടെ ആള്‍ക്കാരാ...

"Cats are intended to teach us that not everything in nature has a function". Garrison Keillor

1 comment:

Brijesh said...

Kollam.. I can relate to it..