Saturday, July 24, 2010

മായാത്ത മടക്കയാത്രകള്‍ 2

പതിനൊന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ്, കൃത്യമായ് പറഞ്ഞാല്‍ 99 ആഗസ്ത് 15-നാണ് ജോര്‍ജിനെ ഞാന്‍ കാണുന്നതും പരിചയപെടുന്നതും . ഇത്രയും വ്യക്തമായ് ഓര്‍ക്കാന്‍ കാരണം അന്നായിരുന്നു ഞാന്‍ ഈ മണല്നഗരത്തിലെ ആദ്യജോലിയില്‍ പ്രവേശിക്കുന്നത് . ദേ ശ ത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും വ്യത്യസ്തതകള്‍ വല്ലാതെ വിവശമാക്കിയ ആ ഒരു പകലില്‍ മലയാളത്തിന്റെ ശുദ്ധശബ്ദവുമായി ജോര്‍ജ് എന്റെ മുറിയിലേക്ക് വരികയായിരുന്നു . അറബികളും ഈജിപ്ഷ്യന്സും മൊറോക്കന്സും ആയ സഹപ്രവര്‍ത്തകരുടെ ഇടയില്‍ നട്ടം തിരിയുന്ന ആ ആദ്യദിനത്തില്‍ ഞാന്‍ മഴ പോലെ കേട്ട മാതൃഭാഷ ജോര്‍ജിന്റെതായിരുന്നു . കമ്പനിയുടെ ഇലക്ട്രിക്കല്‍ വര്‍ക്സ് കോണ്‍ട്രാക്ടില്‍ എടുത്തു ചെയ്യുന്ന ജോലിയായിരുന്നു ജോര്‍ജിന്റെത് . അങ്ങനെ ഏതോ മെയിന്റനന്‍സ് വര്‍ക്കുമായ് ബന്ധപ്പെട്ടു എന്റെ മുറിയിലെ പ്ലഗ്ഗ് പോയിന്‍സ് പരിശോധിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സഹായിയോടു കൈമാറിയ മലയാളമാണ് വല്ലാത്ത ആവേശത്തോടെ എന്റെ കാതുകളോപ്പിയെടുത്തത്. പുതിയ ആളായത് കൊണ്ടും കാഴ്ചയില്‍ത്തന്നെ മലയാളിയെന്നു തോന്നിക്കുന്നതു കൊണ്ടുമായിരിക്കും അയാള്‍ എന്റെ അടുത്ത് വന്നു പരിചയപ്പെടാനുള്ള സൌമനസ്യം കാട്ടി . അന്നയാള്‍ പറഞ്ഞത് ഇപ്പോഴും വ്യക്തമായോര്‍കുന്നുണ്ട് ഒരു ആഗസ്ത് 15-നു ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടി , പക്ഷെ ഈ 15-നു താങ്കളുടെ സ്വാതന്ത്ര്യം അടിയറ വെച്ചു , അല്ലെ എന്ന് . അന്നാ വാക്കുകളുടെ പോരുളെനിക്ക് വ്യക്തമായില്ലെങ്കിലും പിന്നെ ആ പ്രസ്താവത്തിന്റെ അര്‍ത്ഥവ്യാപ്തിയും തീവ്രതയും ഞാനറിഞ്ഞു (ഒരു പക്ഷെ മിക്കവാറും പ്രവാസികള്‍ അറിയുന്ന അര്‍ത്ഥതലങ്ങള്‍ തന്നെ ). പിന്നെ ഞാന്‍ ഇടയ്കിടെ ജോര്‍ജിനെ കാണുക പതിവായ്‌ . ഓഫീസ് വിട്ടു താഴെയെത്തുമ്പോള്‍ ചില ദിവസങ്ങളില്‍ അവിടെയുള്ള ഒരു കഫ്ടീരിയയില്‍ ചായ കുടിക്കുകയായിരികും അയാള്‍. പലപ്പോഴും ഞാനും ഒപ്പമിരുന്നു ഒരു കട്ടന്‍ ചായ കുടിക്കും . ജോര്‍ജ് ഓടിച്ചിരുന്നത് ഒരു പഴയ ടൊയോട്ട പിക്ക് -അപ്പ്‌ ആയിരുന്നു . ചില ദിവസങ്ങളില്‍ എന്നെ ടാക്സി സ്റ്റേഷന്‍ വരെ കൊണ്ട് വിടും . അങ്ങനെയുള്ള പോക്കുവരവുകളിലാണ് അയാള്‍ പലപോഴായി സ്വന്തം ജീവിതം എനിക്ക് മുന്നില്‍ തുറന്നു വെച്ചത് . കഴിഞ്ഞ ആറു വര്‍ഷങ്ങളായ് നാട്ടില്‍ പോകാതെ (പോകാനാകാതെ ) ജോര്‍ജ് ഈ മണല്നഗരത്തിലെ കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലുണ്ട് . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു കല്യാണം . ഗള്‍ഫിലേക്ക് അയാള്‍ വരുമ്പോള്‍ ഭാര്യ ആറുമാസം ഗര്‍ഭിണി ആയിരുന്നു . ഒരു വര്‍ഷമെങ്ങിനെയെങ്കിലും തികച്ചു നാട്ടില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കണ്ടു വരാമെന്ന് കാത്തിരുന്ന അയാള്‍ക് ജോലി ചെയ്തിരുന്ന ത്രീ സ്റ്റാര്‍ ഹോട്ടലിലെ ഉടമ അവധി നല്‍കിയില്ല . അതിന്റെ പേരിലുണ്ടായ ചെറിയ അപസ്വരങ്ങള്‍ അയാളുടെ ജോലിയെയും ജീവിതത്തെ തന്നെയും ബാധിക്കാന്‍ തുടങ്ങുന്നത് അയാള് പോലും അറിയാതെ ആയിരുന്നു . രണ്ടര വര്‍ഷത്തോളം അടിമയെ പോലെ ജോലി ചെയ്തിട്ടും മുതലാളിയുടെ കഠിനഹൃദയം ഉരുകിയില്ല . ഒടുവില്‍ ഭ്രാന്തു പിടിച്ച അയാള്‍ ഹോട്ടല്‍ ഉടമയുമായി ശാരീരികമായി തന്നെ എറ്റുമുട്ടുന്ന ഒരവസ്ഥ വന്നു . പിന്നെ കേസും ജയിലും കോടതിയുമായി കുറെ മാസങ്ങള്‍ . പാസ്പോര്‍ട്ട് കോടതിയുടെ കസ്ടഡി യില്‍ . ജോര്‍ജ് ലേബര്‍ കോര്ടിനെ സമീപിച്ചു . കാലങ്ങള്‍ കടന്നു പോകുന്നതോടൊപ്പം അയാളുടെ ബാധ്യതകളും ഭീകരമാം വിധം വര്‍ധിച്ചിരുന്നു . ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് നാട്ടിലറിയാവുന്ന ഇലക്ട്രിക്കല്‍ ജോലി എറ്റെടുത്തു തുടങ്ങിയത് . പഴയൊരു വണ്ടി വാങ്ങേണ്ടി വന്നു . കേസിന്റെ ഭാഗമായുണ്ടായ ഭീമമായ ഭാരവും പുതിയ സംരംഭത്തിന്റെ പ്രാരാബ്ധങ്ങളും ചേര്‍ന്ന് നാട്ടിലെക്കുള്ള യാത്ര ആറു വര്‍ഷത്തേക്ക് നീണ്ടു നീണ്ടു പോകുകയായിരുന്നു . സ്വന്തം കുഞ്ഞിനെ ഇത്രയും കാലം കാണാന്‍ കഴിയാതെ പോയ ദുരന്തത്തെ പറ്റി പറയുമ്പോള്‍ കഫ്ടീരിയയ്ക്ക് മുന്‍പിലെ കസേരയിലിരുന്നു ലിപ്ടന്‍ ചായ ഊതികുടിക്കുന്ന അയാളുടെ കണ്ണുകള്‍ ആ സാന്ധ്യ പ്രകാശത്തിലും തിളങ്ങുന്നില്ലല്ലോ എന്ന് ഞാനോര്‍ക്കുമായിരുന്നു . ദുരിതങ്ങളുടെ കടലിലൂടെ ഏറെ നീന്തിയ ഒരു മനുഷ്യന്റെ ഒടുങ്ങാത്ത നിശ്ചയ ദാര്‍ദ്ദ്യമാണ്‌ അയാളെ കരയാതിരിപ്പിക്കുന്നതെന്ന് ഞാനെന്തറിഞ്ഞു ! ജോര്‍ജിനെ അവസാനമായി കാണുമ്പോള്‍ പറഞ്ഞത് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും കിട്ടാനിരുന്ന പൈസയും പിടിച്ചു വെച്ച ആനുകൂല്യങ്ങളും അടുത്ത് തന്നെ കിട്ടുമെന്ന ഘട്ടത്തിലായിട്ടുണ്ട് കേസ് എന്നാണു. നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് മെല്ലെയെങ്കിലും തുടങ്ങിയിരുന്നു . ദുരിതപര്‍വങ്ങളിലേക്ക് ഇനിയുമൊരു തിരിച്ചു വരവ് അയാള്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നി . ബാക്കിയുള്ള ബാധ്യതകളൊക്കെയും തീര്‍ത്തു കുടുംബത്തിന്റെ സ്വച്ചതയിലേക്ക് ഉടല് പൂഴ്ത്തുകയാണെന്ന സൂചനകള്‍ ... ആ സമയത്തായിരുന്നു ഞങ്ങളുടെ കമ്പനി ഉടമയായ സ്വദേശി അറബി പണിതുകൊണ്ടിരുന്ന പതിമൂന് നില ഹോട്ടലിന്റെ ഇലക്ട്രിക്കല്‍ വര്‍ക്സ് ജോര്‍ജ് ചെയ്തുകൊണ്ടിരുന്നത് . നാടിലേക്ക് മടങ്ങുന്നതിനു മുന്‍പുള്ള അയാളുടെ അവസാനത്തെ ജോലിയായിരുന്നു അത് , അക്ഷരാര്‍ത്ഥത്തില്‍ . ജോര്‍ജ് പക്ഷെ ആ ജോലി മുഴുവനായും അവസാനിപ്പിക്കാതെ തിടുക്കപ്പെട്ടു പ്രിയപെട്ടവരുടെ അരികിലേക്ക് പോവുകയായിരുന്നു .. ശീതീകരിച്ച ശവപെട്ടിയില്‍ ഹൃദയവും കാഴ്ചകളും അടച്ചു , ഒരിക്കലും കാണാന്‍ കഴിയാതെ പോയ ഒരാറ് വയസ്സുകാരനോടുള്ള വാത്സല്യം ചുര മാന്താതെ ഖനീഭവിച്ചു , മാസങ്ങള്‍ മാത്രം സ്പര്ശ ഗന്ദ്ദങ്ങല റിഞ്ഞ പ്രിയതമയുടെ കണ്ണിലെ കനലുകളില്‍ നിന്നും ആത്മാവടര്‍ത്തി ജോര്‍ജ് അവിടെ സാന്ദ്രമൌനത്തില്‍ .... എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നതിലും എത്രയോ അപ്പുറമായിരുന്നു അത് .. അയാള്‍ക്ക് ഇത്രയും ലളിതമായ് എങ്ങെനെയാണ് ഈ ലോകം വെടിയുവാന്‍ കഴിയുക!.. എട്ടാം നിലയില്‍ നിന്നും താഴേക്കു വീണ പാകിസ്താനി യുവാവ് നാലാം നിലയിലെ പാരപെറ്റില്‍ നില്കുകയായിരുന്ന ജോര്‍ജിന്റെ ദേഹത്ത് വീണു രണ്ടുപേരും കൂടെ നിലത്തേക്ക് തെറിച്ചു വീണപ്പോള്‍ എന്തിനു ജോര്‍ജ് മരണത്തിനു കീഴടങ്ങി ? ദൈവത്തിന്റെ ക്രൂരമായൊരു തമാശ പോലെ തോന്നിച്ച കാര്യം ആ പാകിസ്താനി ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപെട്ടെന്നതാണ്. എല്ലാ മരണങ്ങളും നഷ്ടങ്ങള്‍ തന്നെ.. പക്ഷെ എന്തിനു ജോര്‍ജ് .. മറൊരാളുടെ ഒരു നിമിഷാര്‍ദ്ധത്തിലെ ഇടറിയ ചുവടു വെയ്പില്‍ ജോര്‍ജ് എടുതെറിയപ്പെട്ടത്‌ സ്വന്തം കാലടിയിലെ സിമെന്റു തിണ്ണയില്‍ നിന്നും ആറു വര്‍ഷങ്ങള്‍കൊണ്ട്‌ തീവ്രമായി സ്വരുക്കൂട്ടിവെച്ച സ്വപ്നങ്ങളില്‍ നിന്നും തന്നെയായിരുന്നു . ജീവിതം, നിരന്തരവും ദുരിതപൂര്‍ണവുമായ സമരവും വിലാപവും മാത്രമായി, തീനാളങ്ങളില്‍ വെന്തുരുകുകയും കടലിളക്കത്തില്‍ ആഴ്ന്നു പോകുകയും ചെയ്യുന്ന എണ്ണമറ്റ പ്രവാസികളില്‍ ഒരാള്‍ മാത്രമായിരിക്കാം ജോര്‍ജ്. മഖ്‌ടും ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന അയാളുടെ ഉടല്‍, ആദ്യമായി ഒരു പരാജിതന്റെതായി മാറിയതായി എനിക്ക് തോന്നി . വ്യവസ്ഥകളോടും അനീതികളോടും പൊരുതി വേവലാതികളുടെ പെരുമഴയില്‍ നനഞ്ഞു വിവശനാകുമ്പോഴും ജയിക്കാനായ് തന്നെയാണ് എന്റെ ഈ പടപ്പുറപ്പാടെന്ന വീര്യമൊഴിഞ്ഞ ആ ദേഹം കാണാതിരുന്നെന്കിലെന്ന സങ്കടത്തില്‍ ഉള്ളുരുകിയലിഞ്ഞു ഞാന്‍ ആ ആശുപത്രി വളപ്പില്‍...


ജോര്‍ജിനെ പരിചയപെട്ട , നേരത്തെ സൂചിപ്പിച്ച കമ്പനിയില്‍ ഗൃഹാതുരത്വവും അസ്ഥിത്വ ദു:ഖവും പേറി ജീവിതം വിരസവും വിവശവുമായി വാടി ത്തളര്‍ന്നു കൊണ്ടിരുന്ന ആദ്യനാളുകളില്‍ തന്നെയാണ് ഞാന്‍ അഞ്ജലിയെ പരിചയപെടുന്നത്. മുഴുവന്‍ പേര് അഞ്ജലി ഡിസൂസ. ഞങ്ങളുടെ പരസ്യസ്ഥാപനതിന്റെ ഏടവും പ്രധാനപെറ്റ ക്ലയന്റ് ആയിരുന്നു അവള്‍ സെക്രട്ടറി ആയി ജോലി ചെയ്തിരുന്ന സ്ഥാപനം . ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അഞ്ജലിയുമായി സംസാ രിക്കേണ്ടി വരുമ്പോഴൊക്കെ അവള്‍ ഗോവയില്‍ നിന്നാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. പേരിലെ ആന്‍ഗ്ലോ സ്പര്‍ശവും ഒഴുക്കുള്ള ഇംഗ്ലീഷും ചേര്‍ന്നെന്നെ തെറ്റിധരിപ്പിക്കുകയായിരുന്നു എന്നറിഞ്ഞപ്പോള്‍ ആശ്വാസവും സന്തോഷവും തോന്നി . ഇംഗ്ലീഷ് പോലെ തന്നെ വൃത്തിയും വേഗതയുമുള്ള മലയാളവും കൈകാര്യം ചെയ്തിരുന്ന തൃശ്ശൂര്‍കാരി ആയിരുന്നു അവള്‍. പഠിച്ചു വളര്‍ന്നത്‌ മമ്മയും അപ്പനും ചേട്ടനും ഒപ്പം ഗള്‍ഫില്‍ തന്ന. വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്പന്‍ മരണമടഞ്ഞതിനു ശേഷം, ജോലിയുണ്ടായിരുന്ന മമ്മയുടെ തണലില്‍ ആയിരുന്നു അവരുടെ ജീവിതം. ഈ സ്ഥാപനത്തില്‍ അവള്‍ അപോഴെക്കുമാറേഴു വര്‍ഷമായിരുന്നു . ഈ കാര്യങ്ങളൊക്കെ പലപോഴായി ഔപചാരികതകളുടെ പുറന്തോട് പോയ സംഭാഷണങ്ങളില്‍ നിന്നും അറിയാനിട വന്നതാണ്. ചുരുക്കത്തില്‍, ആ കാലത്തെ എന്റെ നിറം മങ്ങിയ ദുസ്സഹദിനങ്ങളില്‍ അഞ്ജലി ഒരാശ്വാസമായിരുന്നു . ഒരു പക്ഷെ എന്നെ ഒരു വെറും പ്രൊഫഷണല്‍ ആയിട്ടല്ലാതെ മനുഷ്യസഹജമായ അനുഭാവത്തോടെ കാണാന്‍ അവള്‍ക് കഴിഞ്ഞു . തൊഴിലിടത്തില്‍ വിവരണാതീതമായ ദുരിതങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ആ അടിമജീവിതത്തില്‍ എന്റെ തന്നെ വീഴ്ചകള്‍ കൊണ്ട് എനിക്ക് കുരുക്കാകുമായിരുന്ന ചില കാര്യങ്ങളില്‍ മന:പൂര്‍വം കണ്ണടച്ച് അഞ്ജലി എന്നെ ഉടമയുടെ പീഡനങ്ങളില്‍ നിന്നും സംരക്ഷിച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ആ സ്ഥാപനത്തില്‍ നിന്നും മുക്തി നേടി ഒരു സഹപ്രവര്‍ത്തകന്റെ കൂടെ മറ്റൊന്നില്‍ ചെര്ന്നപോഴും അഞ്ജലിയുടെ സ്ഥാപനം ഞങ്ങളോട് കൂടി പുതിയ സ്ഥാപനതിലെയും ക്ലയന്റ് ആയി മാറി. അവിടെ ജോലി ചെയ്ത നാല് വര്‍ഷങ്ങളും ചേര്‍ത്ത് അഞ്ചു വര്‍ഷങ്ങളോളമുള്ള നിരംതരസമ്പര്‍ക്കം നന്മകളും സ്വാഭാവികതകളും നിറഞ്ഞ എല്ലാ വികാസങ്ങളും പ്രാപിക്കാന്‍ പോന്നതായിരുന്നു. വ്യക്തിപരമായ ചെറിയ അസ്വസ്ഥകളും ആശങ്കകളും പലപോഴായി പറയുന്ന ചില നേരങ്ങളില്‍, ചര്‍ച്ചില്‍ വെച്ച് പരിചയമുള്ളൊരു ചെറുപ്പക്കാരന്‍ പ്രോപോസു ചെയ്ത കാര്യം തമാശയായ് പറഞ്ഞെങ്കിലും അവളതു ആഗ്രഹിക്കുന്നുണ്ടെന്നു തോന്നിയിരുന്നു. അതിനെ പറ്റി ഒന്ന് രണ്ടു തവണ തിരക്കിയെങ്കിലും ദുരൂഹമായ ഏതോ കാരണത്താല്‍ അതൊന്നും നടക്കില്ലെന്നു പറഞ്ഞതോര്‍മയുണ്ട്. പിന്നെ... അഞ്ചു വര്‍ഷങ്ങള്‍ക് മുന്‍പൊരു വ്യാഴാഴ്ച .. വാരാന്ത്യതിന്റെ ചടുലതയും പ്രലോഭാനങ്ങളുമുള്ള ആ വൈകുന്നേരം ഓഫീസ് വിടുന്നതിനു മുന്‍പേ എന്തിനോ അവളെ വിളിച്ചപോള്‍ നാളെ അടുത്ത എമിരേറ്റിലെ കസിന്റെ വീട്ടില്‍ ലഞ്ചിന് പോകുകയാണെന്നും ശനിയാഴ്ച വിളിക്കാമെന്നും പറഞ്ഞു പതിവ് വിഷെസ് നേര്‍ന്നു പിരിഞ്ഞതാണ് നമ്മള്‍. ശനിയാഴ്ച രാവിലെ അഞ്ജലിയുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ അവളില്ല എന്നാ മറുപടിയാണെന്നാദ്യം തോന്നി. പിന്നെ സ്വയം പരിചയപെടുതിയപ്പോള്‍ നിസ്സംഗമായി അങ്ങേ തലയ്കലുള്ള ആള്‍ പറഞ്ഞത് എങ്ങിനെയാണെന്റെ ബോധമനസ്സ് അംഗീകരിച്ചത്..! പിന്നെ പതുക്കെയറിഞ്ഞു .. ദുരന്തത്തിലേക്ക് ക്ഷണിച്ച ഉച്ചയൂണും റോഡ്‌ ഡിവൈഡറില്‍ തട്ടിത്തെറിച്ച കാറും അഗ്നിനാളങ്ങലായ് മാറിയ അഞ്ചു ജീവനുകളും... വെള്ളിയാഴ്ചയിലെ ആ യാത്ര തിരിച്ചു വരവില്ലാത്തതായിരുന്നു . വഴിയിലെവിടെയോ ഡിവൈഡറില്‍ തട്ടി നിയന്ത്രണം നഷ്ടപെടുന്നതിനു മുന്‍പേ തന്നെ പെട്രോള്‍ ടാങ്കിന്റെ ഭാഗം തീ പിടിച്ചു കഴിഞ്ഞിരുന്നു . ആര്തനാദങ്ങളും അട്ടഹാസങ്ങളുമായി അഞ്ചു മനുഷ്യരെ തീമൂടുന്നത് കണ്ടു നില്‍ക്കാനേ പുറത്തുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.. അഞ്ജലിയും അമ്മയും രണ്ടു കസിന്‍സും അവിടെ വെച്ചും ചേട്ടന്റെ ഭാര്യ ആശുപത്രിയില്‍ വെച്ചും മരണത്തിനു കീഴടങ്ങി. ചേട്ടന്‍ ഗുരുതരമായ പരിക്കുകളോടെ ദുരന്തം അതിജീവിച്ചു. തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞ് പോയിരുന്നു എല്ലാവരുടെയും ശരീരങ്ങള്‍. ഈ വാര്‍ത്തയുടെ നടുക്കത്തില്‍ വിറപൂണ്ടും നിലവിളികള്‍ അടക്കിപിടിച്ചും ഞാന്‍ നില്‍ക്കുമ്പോള്‍ അസാധാരണമായി ഒന്നും സംഭവിക്കാത്തത് പോലെ അന്നേക്കു ചെയ്യാനുള്ള ജോലികള്‍ കേബിനിലേക്ക് ചൊരിയുകയായിരുന്നു എന്റെ സുപീരിയര്‍. അഞ്ജലിയുടെ ഓഫീസില്‍ വീണ്ടും വിളിച്ചപോള്‍ അവര്‍ അന്ന് തന്നെ തീര്‍ക്കേണ്ട മറ്റും ചില പ്രോജെക്ട്സിനെ പറ്റി ആയിരുന്നു സംസാരിക്കുന്നത്. ഏഴു വര്ഷം അവള്‍ അവിടെ ജോലി ചെയ്തിടും ആ ദുരന്തം അവിടെ ആരെയും ബാധിക്കാത്തതെന്തെന്നു ഞാന്‍ കണ്ണീരണിഞ്ഞു… ഈ പ്രോഫെഷണലിസമാണോ നമ്മള്‍ മാതൃകയാക്കേണ്ടത്? ദയാശൂന്യവും മനുഷ്യത്വരഹിതവുമായ ഈ തൊഴില്‍ സംസ്കാരമാണോ മഹത്തരമെന്നു നമ്മളില്‍ പലരും വാചാലരാകുന്നതും കൊട്ടിഘോഷിക്കുന്നതും? മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയുന്ന കണ്ണുകള്‍ നഷ്ടമാകുന്നതാണോ അനുകരണീയമായ നിയമവും നീതിയും ..! എനികറിയില്ല.... ഒന്ന് നെടുവീര്‍പ്പിടാന്‍ പോലുമാകാത്ത വിധം ഞാന്‍ ജോലിതിരക്കുകളില്‍ മൂടപ്പെട്ടു മുങ്ങിത്താണ്‌ പോകുമ്പോള്‍ മോര്‍ച്ചറിയില്‍ കത്തിക്കരിഞ്ഞ വിറകുകൊള്ളി പോലെ അഞ്ജലിയും അവളുടെ പ്രിയപെട്ടവരും.. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് കൈമാറിയ വാകുകളൊക്കെയും സങ്കടങ്ങളുടെ കടലിരമ്പമായ്‌ എനിക്ക് ചുറ്റും വലയം ചെയ്തു.. പക്ഷെ ഞാന്‍ ചെയ്തുകൊണ്ടിരുന്നത് അന്ന് പത്രത്തിലയക്കേണ്ടിയിരുന്ന ജ്വല്ലറിയുടെ പരസ്യത്തിലുപയോഗിച്ച യുവതിയുടെ ചുണ്ടുകള്‍ക്ക് ചായം പോരെന്ന ബോസ്സിന്റെ പരാതി തീര്കുകയായിരുന്നു!

2 comments:

RATHEESH said...

ഒരു സാധാരണ പ്രവാസി മലയാളിയുടെ ആത്മനൊമ്പരങ്ങള്‍ ..................ഇത് അഗിംകരിക്കാന്‍ ആര് തയ്യാറാവും ..........
ചുറ്റുമുള്ളവരുടെ നൊമ്പരങ്ങളില്‍ എപ്പൊഴും ഒരു കൈ താങ്ങായിരുന്ന മലയാളി മനസ്സിന് ഇത് അഗിംകരിക്കാന്‍ ഒരു പാടു പ്രയാസം ഉണ്ടായേക്കാം .....
പക്ഷെ ഇന്നു മലയാളിയും മാറുകയാണ് ........ ആ പ്രോഫെഷണലിസം നമ്മള്‍ മാതൃകയാക്കി കഴിഞ്ഞ്ഞ്ഞു ............അവന്‍ വളരുകയാണ് ലോകത്തോളം വലുതായി
വ്യക്തി ബന്ധങ്ങളെയും സ്നേഹ ബന്ധങ്ങളെയും മറന്നു അവന്‍ വളരുകയാണ് .................

4thepeople said...

really touching....