Saturday, July 24, 2010

മായാത്ത മടക്കയാത്രകള്‍ 3

പ്രീഡിഗ്രിക്ക് കോളജില്‍ ചേര്‍ന്നപ്പോള്‍ ഒരേ നിരയില്‍ ഇരുന്നവരില്‍ ഒരാളായ ജയന്‍ അവന്റെ കൃശദേഹം കൊണ്ട് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഒരു കുട്ടി ആയിരുന്നു. ഒരു മാസം കൊണ്ട് പരസ്പരം പരിചയമായപോഴും ഹൃദയത്തിന്റെ വാതിലുകള്‍ ദ്രവിച്ചിരിക്കയാനെന്നവന് പറയാന്‍ മാത്രം സൗഹൃദം പാകമായിരുന്നില്ല. ലൈബ്രറിയില്‍ ഒരുപാട് നേരം ചെലവഴിക്കുമായിരുന്ന അവന്‍ ഇടയ്ക് പുസ്തകത്തില്‍ കുറിച്ചിട്ടിരുന്ന കവിതാശകലങ്ങള്‍ രഹസ്യമായി എന്നെ കാണിക്കാറുണ്ടായിരുന്നു .. നഷ്ടവും വിലാപവും മരണവും മണക്കുന്നവ. ആരും ഒരണുപോലും തിരിച്ചറിയാന്‍ കഴിയാതെ പോകും വിധം അന്തര്മുഖനായിരുന്നു അവന്‍ . എന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി കോളജിലെ ചില ജാഥകളിലോക്കെ വരുമായിരുന്നുവെങ്കിലും അവന്റെ മുദ്രാവാക്യങ്ങള്‍ മൌനമായിരുന്നു. പിന്നെയും കുറച്ചു നാളുകള്‍ക്കു ശേഷം കെമിസ്ട്രി ലാബില്‍ വെച്ച് തളര്‍ന്നു വീഴാന്‍ തുടങ്ങിയ അവനെ ഞങ്ങള്‍ താങ്ങിയെടുത്തതും കോളജ് അധികൃതര്‍ ആശുപത്രിയിലാക്കിയതും മായാതെ മനസ്സിലുണ്ട്. കുറെ ദിവസങ്ങള്‍ക്കു ശേഷം ലെറ്റര്‍ ബോക്സില്‍ അവന്റെ കൈപടയില്‍ എനിക്കൊരു കത്തുണ്ടായിരുന്നു. പറയാതെ വെച്ച നേരുകളുടെ ചില നൂല്പാലങ്ങള്‍.. തിരുവനന്തപുരത്ത് ശ്രീചിത്തിര ആശുപത്രിക്കിടക്കയുടെ ഈതറിന്റെ മണമുള്ള അസ്വസ്ഥമായ അക്ഷരങ്ങള്‍.. വാല്‍വുകള്‍ പണിമുടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായിരുന്നുവത്രേ. ശസ്ത്രക്രിയ അവസാന തുരുമ്പ്.. അവസാനം അനിവാര്യമായ കീറിമുറിക്കലിനു കിടന്നു കൊടുക്കാന്‍ പോകുന്നുവെന്നത് അവന്റെ വിടപറയല്‍ തന്നെയായിരുന്നുവെന്ന് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കോളജില്‍ ഔപചാരികമായി സംഘടിപ്പിച്ച ദുഖാചരണം നമ്മെ അറിയിച്ചു . ഒരു ദിവസത്തിന്റെ അവധിയുടെ കാരണമെന്നതിനുമപ്പുറം ആരുടെയെങ്കിലും ദുസ്വപ്നങ്ങളില്‍ പോലും അന്തര്‍മുഖതയുടെ തോടുതിര്‍ത്തു ജയന്‍ വരില്ലെന്നുറപ്പു.. നിരാലംബനായ് നിത്യരോഗത്തില്‍ നീറുന്ന കവിതകളുമായി മാത്രം സങ്ങടം പങ്കിട്ട അവനെ അറിയാന്‍ എനിക്കും കഴിഞ്ഞില്ലല്ലോ..


ബിരുദത്തിനു ശേഷം ബാംഗ്ലൂരില്‍ ഡിപ്ലോമ ചെയ്യുന്ന സംഭവബഹുലമായ കാലഘട്ടത്തിലെ മറക്കാനാകാതൊരു മുഖമാണ് പവിയെട്ടന്റെത് . ഉദ്യാനനഗരത്തിലെ ആദ്യദിനം.. തല ചായ്കാനിടം കിട്ടിയത് ഏറെ അടുപ്പമുള്ളൊരു നാട്ടിലെ നല്ല മനുഷ്യന്റെ താമസ സ്ഥലത്ത് . അദ്ദേഹത്തിന് സ്ഥാപനത്തിലെ ജോലിക്കാരുടെ കൂടെയായിരുന്നു എന്റെയും താമസം എര്പാട് ചെയ്തത്. ആ വൈകുന്നേരം ഞാനാ മൂന്ന് മുറി ലൈന്‍ റുമിലെത്തുമ്പോള്‍ പവിയെട്ടന്‍ അടുക്കളയിലിരുന്നു ചപ്പാത്തി ഉണ്ടാക്കുന്നുണ്ട്. എന്നെക്കാള്‍ അഞ്ചാറു വയസ്സ് കൂടുതലുണ്ടാകും . പിശുക്കില്ലാതെ പുഞ്ചിരിച്ചു കൊണ്ടെഴുന്നെടുറ്റു വന്നെന്റെ കാര്യങ്ങളാരായാന്‍ തുടങ്ങിയ അദ്ദേഹം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പറ്റാതെ വിഭ്രമത്തില്‍ പെടുന്നത് ഞാന്‍ കണ്ടു . പിന്നെയുള്ള ദിവസങ്ങളില്‍ വല്ലാതെ വലയ്ക്കുന്ന വിക്ക് കൊണ്ട് അദ്ദേഹം വിവശനാകുന്ന പല സന്ദര്‍ഭങ്ങളിലും ഞാന്‍ സാക്ഷിയായി. നേരത്തെ പറഞ്ഞ സ്ഥാപനമുടമയുടെ അടുത്ത ബന്ധുവായിരുന്നു പവിയെട്ടന്‍. അതിന്റെ പരിഗണനകളും ആനുകൂല്യങ്ങളും ഉണ്ടായിട്ടും ഈ ഒരു വൈകല്യം അദ്ദേഹത്തെ എല്ലാറ്റില്‍ നിന്നും പിന്‍വലിയിപ്പിച്ചിരുന്നു. രുചികരമായ് ഭക്ഷണം പാകം ചെയ്യുന്ന പവിയെട്ടനായിരുന്നു എന്നും അത്താഴമോരുക്കിയിരുന്നത്. ആ പേരില്‍ നേരത്തെ സ്ഥാപനത്തില്‍ നിന്നും ഒഴിവായാല്‍ അത്രയും കുറച്ചു പെരെയല്ലേ അഭിമുഖീകരികേണ്ടി വരുമല്ലോ എന്ന് ഒരു ദിവസം ഒരു സ്വകാര്യദുഃഖത്തില്‍ അദ്ദേഹം നെടുവീര്‍പ്പിടുനത് കേട്ടപോഴാണ് ഈ ശബ്ധവൈകല്യം ആ മനുഷ്യനെ എത്ര മാത്രം ദൈന്യനും അശക്തനും ആക്കി മാറ്റിയിരിക്കുന്നതെന്നത് ഞാനറിഞ്ഞത് . അപൂര്‍വമായി വീണുകിട്ടുന്ന ഒഴിവു നേരങ്ങള്‍ എവിടെയും പോകാതെ റൂമില്‍ ചടച്ചിരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. നിരന്തരമുള്ള നിര്‍ബന്ധത്തില്‍ വഴങ്ങി ചിലപ്പോള്‍ ചില സെകന്ട് ഷോയ്ക്ക് കൂടെ വന്നും, വീണുകിട്ടുന്ന ചില ആഘോഷവേളകളിലെ ലഹരിയുടെ പ്രലോഭനങ്ങളില്‍ നിരവാഹമില്ലാതെ സഹകരിച്ചും ചെറുതെങ്കിലും വ്യക്തമായൊരു പുരോഗതി പവിയെട്ടന്റെ വ്യ്ക്തിത്വവികാസത്തില്‍ ഉണ്ടാകാന്‍ ഞങ്ങളുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു. ഒരു ദിവസം സ്ഥാപനതിലെതിയ ഒരു യുവതിയോട് സംസാരികേണ്ടി വന്നപ്പോള്‍ വാക്കുകള്‍ മുറിഞ്ഞും തറിഞ്ഞും നിലച്ചപ്പോള്‍ വല്ലാത്ത നിരാശയോടെ എന്റെയടുത്തു വന്നു സ്വന്തം നിസ്സഹായത വെളിവാക്കിയതിങ്ങനെയായിരുന്നു; "അവള്‍ കരുതുന്നുണ്ടാകും ഞാന്‍ ശാസ്ത്രീയ സംഗീതവും സ്വരങ്ങളും ഉരുവിടുകയാനെന്നു.. !" ചിരിച്ചു കൊണ്ട് പറഞ്ഞെങ്കിലും ഉള്ളിലെ കരച്ചിലെനിക്ക് കേള്‍കാന്‍ പാകം വാക്കുകള്‍ നനവാര്ന്നതായിരുന്നു. പിന്നെയും കുറെ മാസങ്ങള്‍ക് ശേഷം പവിയെട്ടന്റെ മൃദുലമായ ചപ്പാത്തിയുടെയും എരിവുള്ള മുട്ടക്കറിയുടെയും പ്രലോഭനങ്ങളില്‍ നിന്നും പരിത്യാഗിയായി ഞാനവിടം വിട്ടു. വിവാഹമേ വേണ്ടെന്നു പറഞ്ഞ പവിയെട്ടന്‍ നാനാ ദിശകളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ അതിജീവികാനാകാതെ കുടുംബജീവിതം തുടങ്ങിയതറിഞ്ഞു ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുറച്ചു കാലം എല്ലാം ഭദ്രമെന്ന് തോന്നിച്ചെങ്കിലും അയാളുടെ ഉള്ളിലെ നെരിപ്പോടുകള്‍ നീറുക തന്നെയായിരുന്നെന്ന് പിന്നെ നമ്മലറിഞ്ഞു . തീഷ്ണമായ അപകര്‍ഷതാബോധതിന്റെ ഇരുണ്ട തടവറയില്‍ നിന്നും പവിയേട്ടന് ഒരിക്കലും പുറത്തു കടക്കാനായിരുന്നില്ല എന്നത് തന്നെയായിരുന്നു സത്യം. ബാംഗ്ലൂരില്‍ നിന്നും ഒരു രാത്രി നാട്ടിലേക്ക് പോകുന്നെന്നു പറഞ്ഞു ബസില്‍ കയറിയ അദ്ദേഹത്തിന്റെ അഴുകിയ ശവസരീരം മോര്‍ച്ചറിയില്‍ അനാഥമായി കിടക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ നാട്ടിലെത്തിയ അദ്ദേഹം നഗരത്തിലെ പ്രസസ്തമായ അമ്പലത്തിലെ ചിറയില്‍ ചാടി മരണത്തിലേക്ക് മുങ്ങാംകുഴിയിടുകയായിരുന്നു. പിറ്റേ ദിവസമാണ് മൃതദേഹം കണ്ടതും തിരിച്ചറിയാനാകാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചതും. രണ്ടു ദിവസത്തെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് വീടുകാര്‍ അത് വീണ്ടെടുത്തത്. ബാംഗ്ലൂരില്‍ താമസിച്ചിരുന്ന സമയത്ത് കുറച്ചു കാലം കൂടെ കഴിഞ്ഞിരുന്ന ഒരു റൂം മേറ്റ്‌ "ഇയാള്‍ ഒരു പക്ഷെ ആത്മഹത്യ ചെയ്തേക്കും " എന്ന് മുനിയെ പോലെ എന്നോട് പ്രവചിച്ചത് ഈ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാനോര്‍ത്തു . അയാള്‍ പറഞ്ഞതു പോലെ, ആത്മഹത്യയല്ലാതെ പവിയേട്ടന് വഴിയേതുമില്ലായിരുന്നുവോ? മരണത്തിന്റെ നിലയില്ലാക്കയങ്ങളില്‍ നെഞ്ഞുറപ്പോടെ മുങ്ങിതാഴുംപോളെങ്കിലും ആത്മവിശ്വാസക്കുറവിന്റെ അധൈര്യം താന്‍ വെടിഞ്ഞിരിക്കുന്നുവെന്നു
അദ്ദേഹം ഓര്തുകാണുമോ?


വേര്‍പാടുകളുടെ വേദനിപ്പിക്കുന്ന വിരല്‍പാടുകള്‍ ഇനിയുമേറെ. സഹപാഠിയും അയല്‍വാസിയുമായിരുന്ന വിനീഷ്. പഠനം പാതി ഉപേക്ഷിച്ചു കുടുംബം പുലര്‍ത്താന്‍ ബംഗ്ലൂരില്‍ കടയില്‍ ജോലിക്ക് നില്‍കുമ്പോള്‍ നിരന്തരം ഉപദ്രവിച്ച തലവേദനയെ സാമ്പത്തിക പരിമിതികള്‍ കൊണ്ട് അവഗണിച്ചതായിരുന്നു അവന്‍. തലച്ചോറില്‍ അപോഴെക്കും അവന്റെ വിധി വേദനിപ്പികുന്നൊരു മുഴയായി രൂപം പ്രാപിച്ചിരുന്നു. പുലര്‍ച്ചെ വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞു അവന്റെ ഉടല്‍ വീടിലെതിക്കുമ്പോള്‍ പെയ്തു കൊണ്ടിരുന്ന പെരുമഴയുടെ തണുത്ത സ്പര്‍ശം ഓര്‍മകളുടെ നാല്കവലക്ളില്‍ പലപ്പോഴും ഞാന്‍ അറിയുന്നു.


നാട്ടിന്‍പുറത്തെ വായനസാലയിലെ സജീവസാനിധ്യമായിരുന്ന മുരളീധരന്‍ പൊടുന്നനെ ഞങ്ങളെയെല്ലാം ഉപേക്ഷിച്ചത് ഒരു കഷണം കയറിലായിരുന്നു. നാളെ കാണാമെന്നു പറഞ്ഞു പിരിഞ്ഞ അവന്റെ കണ്ണുകളില്‍ മരണം കത്തിനില്കുന്നത് ആരും കണ്ടില്ല. ജീവിതവും പരിസരങ്ങളും വര്‍ണാഭമായിരുന്ന അവന്‍ പിറ്റേന്ന് രാവിലെ പുറത്തേക്കു പോകാന്‍ തയ്യാറായി ഡ്രസ്സ്‌ ചെയ്തു ചെട്ടതിയമ്മയോട് ഭക്ഷണമെടുത്ത്‌ വെയ്കാന്‍ പറഞ്ഞു മുകളിലെ മുറിയില്‍ പോയി തൂങ്ങി മരിക്കുകയായിരുന്നു. എപ്പോഴും കളിതമാശകളില്‍ അഭിരമിച്ചിരുന്ന അവനെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ ഒരുപാടുകാലം ഞങ്ങളുടെ കൂട്ടായ്മയില്‍ നെടുവീര്‍പ്പുകള്‍ ഉണര്‍ത്തിയിരുന്നു. കാതടപ്പിക്കുന്ന ഹൃദയമിടിപ്പുകള്‍ പോലെ ഞങ്ങളിലേക്ക് അവന്റെ ബുള്ളറ്റു കാലങ്ങളോളം കയറിവരുമായിരുന്നു.


കഴിഞ്ഞൊരു കലാപകാലത്ത് കൊലക്കതിക്കിരയായ കൂടുകാരന്‍ അനീഷ്‌ ചോര ഇരമ്പുന്ന ചിന്തയും ഓര്‍മയുമായി ഉള്ളില്‍ നിശബ്ദനാകാതെ എന്നുമുണ്ട്.. നാട്ടിലുണ്ടായിരുന്ന അവസാനകാലങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തെ ചടുലവും തീഷ്ണവുമായ പ്രവര്‍ത്തനങ്ങളില്‍ അവന്‍ എവിടെയുമുണ്ടായിരുന്നു. ഏതു പാതിരാവിലും അവന്റെ M80 യുടെ അരിച്ച വണ്ടൊച്ച കേള്‍ക്കാനാകും വിധം കരമനിരതന്‍.. ആ കലാപകാലത്ത് അസമയത്ത് ബൈക്കുമെടുത്ത്‌ വീട്ടിലേക്കു പോയ അവന്റെ കഴുത്തറ്റ ശരീരം പുലര്‍ച്ചയോടെ പരിസരത്തുള്ള കാവിനു തൊട്ടുള്ള പൊന്തക്കാടില്‍ കണ്ടെത്തുകയായിരുന്നു. അതിരാവിലെ നാട്ടില്‍ നിന്നും അമ്മയുടെ വിളി.. കൈവാളുകളും ചെറുമഴുകളും കൊലക്കത്തികളും ഉള്ളില്‍ വീശി മിന്നി.. കരളു കീറിമുറിച്ചു കടന്നു വരുന്ന അവന്റെ മുദ്രാവാക്യങ്ങള്‍ നിലവിളികളായി.. ഓര്‍മ്മകള്‍ ചോര പോലെ ചീറ്റിതെറിക്കുന്നു.. പുതിയ പടയണികള്‍.. പ്രതികാരങ്ങള്‍.. അതിജീവനത്തിനുള്ള പ്രതിരോധങ്ങള്‍.. ഏകപക്ഷീയമായ പ്രചണ്ട പ്രചാരണങ്ങല്കിടയില്‍ അറിയാതെ പോകുന്ന അരുണാന്ത്യങ്ങള്‍..


ഒരൊറ്റ മാസത്തെ മധുവിധുകാലം കൊതിതീരാതെ കഴിഞ്ഞു മണല്നഗരത്തിലേക്ക് മടങ്ങി മൂനാഴ്ചകള്‍ക്കകം മഞ്ഞപിത്തത്തിനു മുന്നില്‍ മുട്ടുമടക്കിയ വല്യമ്മാമയുടെ ഏക മകന്‍ കാര്‍ത്തിക് . ദിനരാത്രങ്ങള്‍ പിന്നിട്ടു ചില്ലിട്ട പെട്ടകത്തിലെത്തിയ ഇരുണ്ടു വീര്‍ത്ത ദേഹത്തിനു മുന്നില്‍ കണ്ണീരോടെ നില്‍കുമ്പോള്‍ ഉള്ളില്‍ ഒരു പത്തുവയസ്സുകാരന്‍ കാര്‍ത്തിയേട്ടന്റെ കൂടെ സൈകിളില്‍ നാടും നാട്ടുവഴികളും കാവുകളും ഉത്സവപരംബുകളും ച്ചുട്ടിയടിക്കുന്നുണ്ടായിരുന്നു . മുപ്പതു ദിവസത്തെ ദാമ്പത്യജീവിതം ദാനം ചെയ്ത ദുരന്തത്തിലേക്ക് സജലം നീളുന്ന കണ്ണുകളെ കാണാതെ , മുപ്പതു വര്‍ഷം പ്രാര്‍തഥച്ചരടുകളും കിനാവള്ളികളും കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിട്ടും പളുങ്കുപാത്രം ദുര്‍ബലം വീന്നുടഞ്ഞത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത വൃദ്ധ രോദനങ്ങള്‍ കേള്‍കാതെ കാലങ്ങളിപ്പോഴും കടന്നുപോകുന്നില്ല.
തിരിച്ചു വരവില്ലാത്ത എല്ലാ മടക്കയാത്രകളും കാഴ്ചകളിലും ഓര്‍മകളിലും ഉറവ തീര്‍ക്കുന്നവ തന്നെയാണ്. പ്രിയപെട്ടവര്‍ പൊടുന്നനെ പിരിഞ്ഞുപോയവരുടെ നിശബ്ദമായ നിലവിളികള്‍ നിലയ്ക്കുന്നില്ല . പാതി വെന്ത കിനാക്കളും സഫലമാകാത്ത പ്രാര്‍ഥനകളും ചേര്‍ന്നുള്ള ശേഷക്രിയകള്‍ ബാക്കി . ഇതാണവസാനത്തെ ശ്വാസമെന്നറിയാതെ പിന്നെയും സ്വപ്നങ്ങളില്‍ സ്വര്‍ണഗോപുരങ്ങള്‍ തുറക്കുന്നതും കാത്തു വെറും മനുഷ്യരായി നമ്മളോരോരുത്തരും. കിനാവിന്റെ ബീജങ്ങള്‍ പരാഗമേല്‍കാതെ പിടഞ്ഞു വീണ്‌.. വ്യാമോഹങ്ങള്‍ വിളയുന്ന വാക്കുകളുടെ വാതായനങ്ങളടഞ്ഞു.. കാലങ്ങള്‍ കടം കൊണ്ട ശ്വാസങ്ങളൊഴിഞ്ഞു.. മരണത്തിന്റെ മോഹമഞ്ഞയില്‍ മൂകം മടങ്ങിയ പ്രിയപെട്ടവര്‍, പക്ഷെ ഹൃദയത്തിന്റെ വഴിയോരങ്ങളില്‍, അകക്കാ മ്പിലെ അഴിമുഖങ്ങളില്‍, ഓര്‍മകളുടെ ചില്ലകളില്‍ ചിരിച്ചും കളിച്ചും എന്നെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു.
മരണമാണ് ജീവിതത്തെക്കാള്‍ പരമമായ സത്യമെന്നു പറഞ്ഞതാരാണ്? എല്ലാവരും മരിക്കുന്നു, എല്ലാവരും പക്ഷെ ജീവിക്കുന്നില്ല.

No comments: